തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് എത്തിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. പമ്പയിൽ നിർബന്ധമായ ഭക്ഷ്യസുരക്ഷാ പരിശോധന പൂർത്തിയാക്കാതെയാണ് നെയ്യ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്ന് ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അയ്യായിരം ലീറ്റർ വീതമുള്ള 30 ബാച്ചുകളിലായി ഒന്നര ലക്ഷത്തിലധികം ലീറ്റർ നെയ്യാണ് ശബരിമലയിലേക്ക് എത്തിച്ചത്. എന്നാൽ ഓരോ ബാച്ചിൽ നിന്നുമുള്ള സാമ്പിളുകളും പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെ ആറ് ബാച്ചുകളിലെ സാമ്പിളുകൾക്ക് മാത്രമാണ് ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന നടത്തിയത്. ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ നെയ്യ് സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന ചട്ടവും പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പേരിന് മാത്രം സാമ്പിളുകൾ ശേഖരിച്ച്, പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പേ നെയ്യ് സന്നിധാനത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ടിലുള്ള ഗുരുതര ആരോപണം. ഈ നടപടിയിൽ ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും ഒത്താശ ഉണ്ടായിരിക്കാമെന്ന സംശയവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലും സമാന കണ്ടെത്തലുകളാണ് ഉണ്ടായതെന്നാണ് സൂചന.
ശബരിമലയിൽ ഭക്തർ വഴിപാടായി എത്തിക്കുന്ന നെയ്യ് ആവശ്യത്തിന് ലഭ്യമായിരിക്കെ, മിൽമയിൽ നിന്ന് പ്രത്യേക കരാറിലൂടെ നെയ്യ് വാങ്ങാൻ തീരുമാനിച്ചതിന് പിന്നിലെ സാഹചര്യങ്ങളും പരിശോധിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. സമ്മർദങ്ങൾക്ക് വഴങ്ങിയാണ് കരാർ നൽകിയതോയെന്ന സംശയവും ഉയരുന്നുണ്ട്.
സന്നിധാനത്ത് എത്തിച്ച നെയ്യ് കുപ്പികളിൽ മിൽമയുടെ പേരും ലോഗോയും ബാച്ച് നമ്പറും കൃത്യമായിരുന്നെങ്കിലും, യഥാർത്ഥ നെയ്യിന് പകരം വ്യാജ നെയ്യ് നിറച്ചിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജീവനക്കാരുടെ സഹായത്തോടെയായിരിക്കാം ഈ ക്രമക്കേട് നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിലെ അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനായി പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിൽ മാത്രം ഗുണനിലവാരമുള്ള നെയ്യ് നൽകുകയും, മറ്റ് കുപ്പികളിൽ വ്യാജ നെയ്യ് നിറച്ച് കടത്തിവിടുകയും ചെയ്തിരിക്കാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്.
പമ്പയിൽ ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനയെ മാത്രമാണ് ദേവസ്വം ബോർഡ് ആശ്രയിക്കുന്നത്. സ്വതന്ത്രമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ബോർഡിന് സംവിധാനമില്ലെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന വിജിലൻസ് ഉൾപ്പെടെയുള്ള സ്വതന്ത്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ദേവസ്വം സെക്രട്ടറി സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.















