മലപ്പുറം: ചെമ്മാട് അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ നിന്നാണ് കേസിലെ പ്രതിയായ ഹാരിസ് ടി.എ.യെ എന്‍ഐഎ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ വാങ്ങിയതിന്റെ പ്രധാന ആസൂത്രകനാണ് ഹാരിസെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസിലെ നിര്‍ണായക പ്രതികളിലൊരാളായ ഇയാളെ പിടികൂടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.
2026 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം ചെമ്മാട്-തലപ്പാറ റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്സ് കമ്പനിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയില്‍ 89,600 ഡിറ്റണേറ്റര്‍ സ്റ്റിക്കുകളും 10,500 നോണ്‍-ഇലക്ട്രിക് ഷോക്ക് ട്യൂബുകളും പിടിച്ചെടുത്തിരുന്നു. ലോറി തടഞ്ഞുനിര്‍ത്തി കേരള പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ഫോടക വസ്തുക്കള്‍ കൈവശം വയ്‌ക്കുന്നതിനോ അവ കൊണ്ടുപോകുന്നതിനോ ആവശ്യമായ ലൈസന്‍സോ അനുമതിയോ പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. ഓഗസ്റ്റ് ഏഴിന് കര്‍ണാടകയിലെ വിജയപുരയില്‍ നിന്ന് മൂന്ന് പ്രതികളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഹാരിസ് ടി.എ.യെ മഞ്ചേരിയില്‍ നിന്ന് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഫോടക വസ്തുക്കള്‍ വാങ്ങിയതും കൈവശം സൂക്ഷിച്ചതും കടത്തിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും സ്ഫോടക വസ്തുക്കള്‍ എവിടേക്കാണ് എത്തിക്കാനിരുന്നതെന്നുമടക്കമുള്ള കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.