പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിലിനും അഷ്ഫഖുള്ള ഖാനുമൊപ്പം കകോരിയിൽ , ഭഗത് സിംഗിനും സുഖ്ദേവിനുമൊപ്പം സാണ്ടേഴ്സ് വധത്തിൽ , പാർലമെന്റ് ഹാളിൽ നടന്ന ബോംബേറിൽ , യശ്പാലിനും ഭഗവതി ചരണുമൊപ്പം വൈസ്രോയിക്കെതിരെ നടന്ന ആക്രമണത്തിൽ , എന്നുവേണ്ട അക്കാലത്ത് ഉത്തരഭാരതത്തെ കിടിലം കൊള്ളിച്ച മിക്ക വിപ്ലവപ്രവർത്തനങ്ങൾക്കും പ്രേരണയായി പ്രവർത്തിച്ച ആൾ
ചന്ദ്രശേഖർ ആസാദ്
അസാധാരണമായ സംഘടനാ കുശലത , സാഹസികത , പടക്കളത്തിലെ സേനാനായകന്റെ യുദ്ധ കൗശലം ഇവയെല്ലാം ചന്ദ്രശേഖർ ആസാദിനെ വിപ്ലവകാരികൾക്ക് പ്രിയപ്പെട്ടവനാക്കിയിരുന്നു . മിതവാദികളായ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു.” അറസ്റ്റ് ചെയ്ത് ചങ്ങലക്കിട്ട കുരങ്ങന്മാരെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നില്ല. എട്ട് തിരകള്‍ നിറച്ച തോക്കും എട്ട് അധികതിരകളും പോക്കറ്റിലിട്ടു നടക്കും. സമയം വരുമ്പോള്‍ ഉണ്ടകള്‍ ശത്രുക്കള്‍ക്ക് നേരെയും ഒടുവിലത്തേത് എന്റെ ശിരസ്സിലേക്കും ഞാൻ പ്രയോഗിക്കും
അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ വച്ച് ബ്രിട്ടീഷ് സൈന്യം വളഞ്ഞപ്പോൾ പറഞ്ഞതു പോലെ തന്നെ ചന്ദ്രശേഖർ ആസാദ് പ്രവർത്തിച്ചു . ബ്രിട്ടീഷുകാരന്റെ കൈകളിൽ തന്റെ ജീവനുള്ള ശരീരം എത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്ത ആ ധീര ദേശാഭിമാനി അവസാനത്തെ വെടിയുണ്ട തന്റെ ശിരസിലേക്ക് തന്നെ പ്രയോഗിച്ചു . സ്വാതന്ത്ര്യമാണ് ജീവിതമെന്ന് വിശ്വസിച്ച ആ മഹാനായകൻ സ്വാതന്ത്ര്യ സമരഭൂമിയിൽ ജീവാർപ്പണം ചെയ്തു
Comments