ലണ്ടന്‍: ടിബറ്റിന് മേല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ആധിപത്യത്തിന് കൂടുതല്‍ തെളിവുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഫ്രീ ടിബറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ ചൈന അനധികൃതമായ നാടുകടത്തിയ 60 പ്രമുഖവ്യക്തികളുടേയും ആയിരക്കണക്കിന് കുടുംബങ്ങളുടേയും പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 24ന് നടന്ന സംഭവമാണ് ഏറ്റവും പുതുതായി പുറത്തുവിട്ടിരിക്കുന്നത്.
പലസമയത്തായി ടിബറ്റിലെ വ്യത്യസ്ത മേഖലകളിലായി താമസിക്കുകയും ടിബറ്റിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തവരാണിവരെന്ന് സംഘടനകള്‍ പറഞ്ഞു. കിഴക്കന്‍ ടിബറ്റിലെ പായോള്‍ കൗണ്ടിയിലെ ഡോലിംഗ് ഗ്രാമത്തില്‍ നിന്നാണ് കൂടുതല്‍ പേരേയും ചൈനീസ് സൈന്യം ഇറക്കിവിട്ടത്. ഗ്രാമം കയ്യടക്കിയ ചൈന അവിടെ ടിബറ്റന്‍ സമൂഹത്തെ പൂര്‍ണ്ണമായും നീക്കിക്കഴിഞ്ഞു. ഒപ്പം എല്ലാ കെട്ടിടങ്ങളുടെ മുകളിലും ചൈനയുടെ പതാകയും നാട്ടിയതായി സംഘടനകള്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ വീടുകളിലെല്ലാം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റേയും മറ്റ് നേതാക്കളുടേയും ചിത്രങ്ങളും തൂക്കി.
2018-19 വര്‍ഷത്തില്‍ 400 ടിബറ്റന്‍ കുടുംബങ്ങളെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരപീഡനത്തിലൂടെ ഗ്രാമത്തില്‍ നിന്നും നീക്കിക്കഴിഞ്ഞു. ടിബറ്റിന്റെ സ്വയംഭരണ പ്രദേശത്തേക്ക് പൊയ്‌ക്കോളാനായിരുന്നു നിര്‍ദ്ദേശം. സുപ്രധാനമായ 3 നഗരങ്ങളില്‍ നിന്നായി 2693 പേരെയാണ് 2019നകം പേമാ പട്ടണത്തിലേയ്‌ക്ക് ഓടിച്ചുവിട്ടിരിക്കുന്നത്.
1950ലെ ചൈനീസ് ഭരണകൂടമാണ് അപ്രതീക്ഷിത ആക്രമത്തിലൂടെ ബുദ്ധസന്യാസി സമൂഹത്തിന്റെ മണ്ണിനെ കയ്യടക്കിയത്. ഇന്ത്യയുമായി തന്ത്രപ്രധാന അതിര്‍ത്തി പങ്കിടുന്നതും വന്‍ തോതില്‍ പ്രകൃതി സമ്പത്തുള്ളതുമാണ് ചൈനയെ ആകര്‍ഷിച്ചത്. അന്നുമുതല്‍ ടിബറ്റ് പൂര്‍ണ്ണമായും ചൈനയുടെ ഭാഗമാണെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്.