ഇന്ത്യൻ ബഹിരാകാശത്ത് കരുത്ത് കൂട്ടുവാനായി കേന്ദ്ര സർക്കാർ രൂപം നൽകിയ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ – സ്പേസ് ) ഉടൻ പ്രവർത്തനമാരംഭിക്കും. ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം അനുവദിച്ച ഇൻ – സ്പേസ് ഇസ്രോയ്‌ക്കു മുകളിൽ അധികാരമുള്ള സ്ഥാപനമാകും.
ബഹിരാകാശ രംഗത്തെ സ്വയം ഭരണാവകാശമുള്ള സ്ഥാപനമായ ഇൻ – സ്പേസിന് ബഹിരാകാശ പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്നതിനും, നിയന്ത്രിക്കുന്നതും അധികാരമുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അറിയിച്ചു. ഏക ജാലക നോഡൽ ഏജൻസിയായ ഇൻ – സ്പേസിൽ ചെയർ മാൻ, സ്പേസ്, അക്കാഡമിക് വ്യവസായ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവർക്ക് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളും ഭരണസമിതിയിലുണ്ടാകും. ടെക്നിക്കൽ, ലീഗൽ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, മോണിറ്ററിങ് ആൻഡ് പ്രൊമോഷൻ ഡയറക്ടറേറ്റുകൾക്കാണ് ഏകോപന ചുമതല.
വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുക, ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ നൽകുക, അടിസ്ഥാന സൗകര്യങ്ങൾ പങ്കിടൽ, ഇസ്രോ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയ്‌ക്കു താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുക എന്നിവയെല്ലാം ഇൻ – സ്പേസിന്റെ അധികാരപരിധിയിൽ വരും.വാഹനത്തിന്റെയും ബഹിരാകാശ പേടകങ്ങളുടേയും സന്നദ്ധതയെ അടിസ്ഥാനമാക്കി വിക്ഷേപണ ക്യാമ്പെയ്നുകൾ ആരംഭിക്കുന്നതിനും ഇൻ – സ്പേസിന് ഉത്തരവാദിത്തം ഉണ്ട്. കൂടാതെ ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം, പ്രവർത്തനം, നിയന്ത്രണം, ബഹിരാകാശ പേടകത്തിന്റെ ഡാറ്റ ഉപയോഗം എന്നിവയും ഇവ നിരീക്ഷിക്കും.
സ്വകാര്യ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന അപേക്ഷ ആദ്യം ലീഗൽ ഡയറക്ടറേറ്റ്, ടെക്നിക്കൽ ഡയറക്ടറേറ്റ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നീ മൂന്ന് ഡയറക്ടറേറ്റുകളിൽ നിന്ന് അനുമതി ലഭിച്ച ശേഷം, അന്തിമ അവലോകനം ഇൻ – സ്പേസ് നടത്തും. അതിനുശേഷമാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക..