കൊറോണയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പല രാജ്യത്തും അടച്ച സ്കൂളുകൾ എന്നു തുറക്കണമെന്നുപോലും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ തായ്‌ലൻഡിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ട് സ്കൂളുകൾ പുനരാരംഭിച്ചിരിക്കുകയാണ്. കോവിഡിന്റെ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് തായ്‌ലൻഡിലെ സ്കൂളുകൾ തുറന്നിരിക്കുന്നത്.
കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കുട്ടികളുടെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ കുട്ടികൾക്കും സ്വന്തമായി ഒരു കസേരയും മേശയും. മാത്രവുമല്ല എല്ലാ ഡെസ്‌ക്കുകളും പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഓരോ കുട്ടികളും അവരവരുടേതായ അറയ്‌ക്കുള്ളിൽ ഇരുന്നാണ് പഠിക്കുന്നതും, കളിക്കുന്നതും.
ക്ലാസ്സുകളിൽ പ്രവേശിക്കുന്നതിനു മുൻപു തന്നെ കുട്ടികളുടെ താപനില പരിശോധിക്കും. കൊറോണ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായെന്നു ഉറപ്പു വരുത്തിയ ശേഷമേ കുട്ടികളെ ക്ലാസ്സിൽ കയറാൻ അനുവദിക്കുകയുള്ളു. കുട്ടികൾ ക്ലാസ്സിൽ കയറിയാൽ ആദ്യം തന്നെ സോപ്പും സാനിറ്റൈസറും നൽകി കൈകൾ അണുവിമുക്തമാക്കാൻ നിർദ്ദേശം നൽകും.
ക്ലാസ്സിനുള്ളിൽ ഓരോ കുട്ടിക്കും പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമേ നിൽക്കാനും ഇരിക്കാനുമൊക്കെ അനുവാദമുള്ളു. കൂട്ടം കൂടാനോ, മറ്റു കളികളിൽ ഏർപ്പെടുവാനോ അവരെ സമ്മതിക്കുകയില്ല. ക്ലാസുകൾ കഴിഞ്ഞാലുടൻ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും, അവരുടെ ഇരിപ്പിടവുമെല്ലാം കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കും. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് തായ്‌ലൻഡിലെ സ്കൂളുകൾ പുനരാരംഭിച്ചത്.
എന്നാൽ ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉടൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല. അധ്യയന വർഷം കളയാതെ പരീക്ഷ പൂർത്തീകരിക്കാമെന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Comments