ന്യൂഡൽഹി : ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന പൊതുയോഗ്യത പരീക്ഷയ്ക്കായി 700 ജില്ലകളിൽ 1,000 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 12 ഭാഷകളിൽ പരീക്ഷ നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലേയും നിയമനങ്ങൾക്കാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി ഓൺലൈനായി പൊതുയോഗ്യത പരീക്ഷ നടത്തുന്നത്.
ഓഗസ്റ്റ് 19ന് ചേർന്ന കേന്ദ്രമന്ത്രി സഭ യോഗമാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കാൻ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണിപ്പോൾ 1,000 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
റെയിൽവേ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഐ.ബി.പിഎസ് എന്നിവയുടെ പ്രതിനിധികൾ ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിയിലുണ്ടാകും. പ്രത്യേക സ്പെഷ്യലിസ്റ്റ് ബോഡിയായിരിക്കും ഇതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിവിധ സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിച്ചത്. മൂന്ന് വർഷമാണ് പൊതുയോഗ്യത പരീക്ഷ റാങ്ക് ലിസ്റ്റിന്റെ കാലാവധി.
Comments