ആളും ആരവങ്ങളുമില്ലാതെ ഒരു കൊറോണ ഓണം വന്നെത്തുമ്പോൾ ഓർമകളിൽ ഇന്നും പഴമകളിലെ ഓണദിനങ്ങൾ ഒരു ചലച്ചിത്രം പോലെ മിന്നിമായുന്നു. ഓണം ഓൺലൈനിൽ ആവുമ്പോൾ പഴമയിലെ ഓണയോർമ്മകൾ മാത്രമായിരിക്കും മനസിന് കുളിര് പകരുന്നത്.
അത്തം നാൾ മുതൽ പൂക്കളമൊരുക്കാൻ പൂവിനെ തേടി കുട്ടയും എടുത്ത് പറമ്പിലും പാടത്തും റോഡിന്റെ അരികുകളിലൂടെയും ഒരു നടത്തം. കൂട്ടുകാരോടും പൂമ്പാറ്റകളോടും കിളികളോടും പൂക്കളോടും കിന്നാരം ചൊല്ലി വീട്ടിലെത്തി ചാണകം മെഴുകി പൂക്കളും കൂടാതെ ഇലകളും എല്ലാം ഉപയോഗിച്ച് മനോഹരമായ പൂക്കളം ഒരുക്കുവാനുള്ള തിടുക്കമായി. അത്തം മുതൽ തിരുവോണനാൾ വരെ വിവിധ വർണത്തിലുള്ള, ആകൃതിയിലുള്ള പൂക്കളങ്ങൾ ഒരുക്കും. വീട്ടിലെ ചെറിയ കുട്ടികൾ തന്നെയാണ് പൂക്കളമൊരുക്കൽ ഏറ്റെടുക്കുക.
ഓണക്കാലത്തെ വർണാഭമായ പൂക്കളം പോലെ തന്നെ ഓർമകളിൽ ഓടികളിക്കുന്ന ഒന്നാണ് ഓണകളികൾ. പഴയ പ്രതാപം ഒന്നുമില്ലെങ്കിലും ആചാരപ്രകാരം തുടർന്നുപോന്നിരുന്ന ചില ഓണകളികളെ അടുത്തറിയാം. മധുരമുള്ള ഓണകളിയോർമ്മകൾ പങ്കുവെച്ചുകൊണ്ട് വരവേൽക്കാം ഇക്കൊല്ലത്തെ കൊറോണയോണത്തെ.
ഓണം വന്നെത്തും മുന്നേ കാണുന്ന ഒരു കലാരൂപമാണ് നാടൻ ക്ലബ്ബുകളുടെ പിരിവെടുക്കൽ. നാടിന്റെ ഉത്സവാഘോഷങ്ങൾ നാടൻ ക്ലബ്ബുകളിലൂടെ നാട്ടുകാർക്കിടയിലേക്ക് എന്നതാണ് രീതി. അതിനാൽ തന്നെ ഓണാഘോഷപരിപാടികളുടെ ചുക്കാൻ പിടിക്കുന്നതും ഇക്കൂട്ടർ തന്നെ. ആഘോഷപരിപാടികൾക്കുള്ള പണപിരിവും കൂടാതെ നറുക്കെടുപ്പ് രസീത് കെട്ടുമായി ഒരു ഇറക്കം. വാചാലത്തം കൊണ്ട് എല്ലാവരുടെ കയ്യിൽ നിന്നും സാധിക്കുന്ന തുകയും വാങ്ങി ഓണപരിപാടികളുടെ ഒരുക്കത്തിലേക്ക്.
മാവേലി തമ്പുരാനും കുഞ്ഞുവാമനനും പൂക്കളവും ഒപ്പം മത്സരപരിപാടികൾക്കുള്ള സാമഗ്രികളും റെഡി. വലിയവർ മുതൽ ചെറിയവർ വരെ പരിപാടികളിൽ പങ്കെടുക്കാൻ തയ്യാറായി എത്തിയിട്ടുണ്ടാകും. ഉള്ളിൽ ഉറങ്ങി കിടന്ന കലാകാരന്മാർ ഉണരുന്ന ദിവസം. പാട്ടും നാടകങ്ങളും ഡാൻസും ഒക്കെ ആയി ആവേശഭരിതത്തിൽ ആകുന്ന നാടും നാട്ടാരും. ഇതേ സമയം വേദിക്കരികിൽ മത്സരപരിപാടികൾക്കും തുടക്കമായിട്ടുണ്ടാകും. സ്പൂൺ ഓട്ടം, ചാക്കിൽ ഓട്ടം, സുന്ദരിക്ക് പൊട്ടുകുത്തൽ, കസേര കളി തുടങ്ങീ ഒട്ടനവധി കളികളിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കാളികൾ ആകും. എല്ലാകളികളുടെയും രാജാവ് എന്നുവിശേഷിപ്പിക്കാവുന്ന ഒന്നുണ്ട്. എന്താണെന്നന്നല്ലേ, നമ്മുടെ വടംവലി മത്സരം തന്നെ. ഒരു കുല വാഴപ്പഴത്തിന് വേണ്ടി മല്ലന്മാരുടെ വാശിയേറിയ പോരാട്ടം.
ഒരുപക്ഷേ ഇത്തരം ആഘോഷപരിപാടികളിൽ മാത്രം കാണാൻ ആവുന്ന മറ്റൊന്ന് കൂടിയുണ്ട്. വിജയിയേക്കാൾ വലുത് അടപടലം കളിയിൽ തോറ്റ വ്യക്തിയായിരിക്കും. ആർപ്പുവിളികളും കരഘോഷങ്ങളും തോൽവികൾ ഏറ്റുവാങ്ങിയവർക്കായിരിക്കും. വിജയിയും അത്ര മോശം ഒന്നും അല്ല. കിട്ടുന്ന സമ്മാനം ഒരു ചെറിയ ട്രോഫിയോ ഫ്ലവർ വേസോ അതോ എല്ലാവരും കളിയാക്കി പറയാറുള്ള പോലെ ഒരു സോപ്പ് പെട്ടിയായാലും ഞാൻ ആരാ മോൻ എന്ന നിലയിൽ വേദിയിൽ കയറി സമ്മാനം വാങ്ങുന്നതിൽ അഭിമാനം തോന്നാത്തവർ ചുരുക്കം തന്നെ.
പരിപാടികളിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാൽ കുട്ടിക്കളികളിൽ മുതിർന്നവർ പങ്കെടുക്കുമ്പോൾ ആണ്. എത്ര വളർന്നാലും എല്ലാവരുടെയും ഉള്ളിലൊരു കുഞ്ഞുണ്ട് എന്നത് സത്യമാണെന്ന് ഈ കളികൾ കണ്ട് കഴിഞ്ഞാൽ മനസിലാക്കാവുന്നതെ ഉള്ളു. വാശിക്ക് വാശിയും കള്ളത്തരത്തിന് കള്ളത്തരവും എല്ലാമുള്ള വലിയവരുടെ കുട്ടികളികൾ. ചിരിയുടെ കോലാഹലം തന്നെ ഈ കളികൾക്കിടയിൽ ഉണ്ടാവുകയും ചെയ്യും. സമയം പെട്ടെന്ന് നീങ്ങല്ലേ എന്ന് ആശിക്കുന്ന ദിവസമായിരിക്കും പലർക്കും ഈ ഓണാഘോഷപരിപാടിദിനം. മനസിലെ ടെൻഷനും സങ്കടങ്ങളും എല്ലാം മാറ്റിവെച്ച് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കാൻ കിട്ടുന്ന ഒരു ദിനം.
പരിപാടികളും മത്സരങ്ങളും മാത്രമല്ല വിവിധ തരം പായസങ്ങൾ ഉൾപ്പെടുത്തിയ കിടു സദ്യ തന്നെ ഈ ഓണാഘോഷപരിപാടികളിൽ ഉണ്ടാകും. അച്ചാർ വിളമ്പാനും പപ്പടം വിളമ്പാനും കുട്ടിപ്പട്ടാളം റെഡി. സദ്യ വിളമ്പുന്നതിലെയും സദ്യയിലെയും കുറവുകൾ പറയാൻ കാരണവർ കൂട്ടം റെഡി. സദ്യ കഴിക്കുന്നതിലും മത്സരം വെക്കുന്ന മറ്റുചില കൂട്ടരും.
കൊറോണയിൽ മുങ്ങിയ ഈ ഓണത്തിന് നാടൻ ക്ലബ്ബുകളും അവരുടെ ആഘോഷപരിപാടികളും ഓർമ്മയിലെ വസന്തം എന്ന് പറഞ്ഞാലും അകലങ്ങളിരുന്ന് ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് മലയാളികൾ. ഓൺലൈൻ മത്സരങ്ങളും കലാപരിപാടികളും തകൃതിയായി നടക്കുന്നു. ഓർമ്മയിലെ ഓണത്തിനും പുത്തൻ ഓണത്തിനും വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികൾക്ക് എന്ത് കൊറോണ.
വീഡിയോ ഗെയിമുകളിൽ അകപ്പെട്ടുപോയ പുതുതലമുറയ്‌ക്ക് ഈ ഓണകളികളെ കുറിച്ചറിയുമ്പോൾ അത്ഭുതമായിരിക്കും തോന്നുക. വീടുകളിലും ഗ്രാമ പ്രദേശങ്ങളിലെ ആർട്‌സ് ക്ലബ്ബുകളിലും നിരവധി ആഘോഷപരിപാടികൾക്ക് തുടക്കമാവുന്നു ഓണം അടുക്കുന്നതോടെ. സ്പൂൺ മത്സരം മുതൽ വടംവലി വരെ പ്രായഭേദമെന്യേ ആളുകൾ പങ്കെടുക്കുന്നു. മത്സരത്തിൽ പങ്കെടുക്കുക വിജയിക്കുക എന്നത് മാത്രമല്ല ലക്ഷ്യം. സൗഹൃദങ്ങൾ പുതുക്കുവാനും ആടി തിമിർക്കുവാനും കൂടിയാണ് ഈ ഓണാഘോഷപരിപാടികൾ.
ഓണാഘോഷപരിപാടികളേക്കാൾ മനോഹരവും പ്രാധാന്യവും അർഹിക്കുന്ന ഒന്നാണ് ഓണക്കോടി നൽകൽ. മാവേലി തമ്പുരാനെ പൂജിച്ച് ഇരുത്തിയതിന് ശേഷം കുടുംബാംഗങ്ങൾക്കെല്ലാം വീട്ടിലെ കാരണവർ ഓണക്കോടി നൽകും. ഈ ഓണക്കോടി ധരിച്ചാണ് എല്ലാവരും അമ്പലങ്ങളിൽ പോവുകയും ഓണപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നത്.
പെൺകുട്ടികളുടെ കളിയായ തുമ്പി തുള്ളലിൽ നിന്ന് തന്നെയാരംഭിക്കാം. പെൺകുട്ടികൾ വട്ടം കൂടിയിരിക്കുകയും നടുവിൽ ഒരു പെൺകുട്ടി കണ്ണടച്ച് ഇരിക്കുകയും ഓണപ്പാട്ടുകൾ പാടാൻ ആരംഭിക്കുകയും ചെയ്യും. അതിൽ ഏറ്റവും കൂടുതൽ പാടുന്നത് വി. മധുസൂദനൻ നായരുടെ “ഒന്നാനാം കൊച്ചുതുമ്പി” എന്ന കവിതയാണ്. അവസാനം ആവേശം കയറി നടുവിൽ ഇരിക്കുന്ന കുട്ടി തുള്ളൽ ആരംഭിക്കുന്നതോടെ കളി മൂർധന്യാവസ്ഥയിൽ എത്തുന്നു. ഓണപ്പാട്ടുകൾ പാടി പാടി തന്നെ ഈ തുള്ളൽ അവസാനിക്കുകയും ചെയ്യുന്നു.
ഇതേ സമയം ആൺകുട്ടികൾ മറ്റൊരിടത്ത് ഏറുപന്തിൽ ഏർപ്പെട്ടിരിക്കും. തെങ്ങോലകളിലെ ഈർക്കിലി കളഞ്ഞ് ബാക്കിയുള്ള ഓല പ്രത്യേക തരത്തിൽ നെയ്ത് പന്ത് ഉണ്ടാക്കുന്നു. രണ്ട് ചേരികളായി മാറുകയും പരസ്പരം എറിഞ്ഞ് ദേഹത്ത് കൊള്ളിക്കുകയും ചെയ്യുന്നു.
മുതിർന്ന സ്ത്രീകൾ കൈകൊട്ടി കളിയിലും മുഴുകിയിട്ടുണ്ടാകും. പണ്ടത്തെ കാലങ്ങളിൽ ഓണത്തിന് മാത്രമാണ് വിഭവസമൃദ്ധമായ സദ്യ ഉണ്ടാകാറുള്ളത്. സദ്യക്ക് ശേഷം നാലുംകൂട്ടി മുറുക്കി സ്ത്രീകൾ കൈകൊട്ടി കളിയിലേക്കും ഊഞ്ഞാലാട്ടത്തിലേക്കും തിരിയുന്നു. കൈകൊട്ടി ഓണപ്പാട്ടുകൾ പാടുന്നതോടെ കൈകൊട്ടി കളി ആരംഭിക്കുന്നു. മാവിൻ കൊമ്പിലും മറ്റും കെട്ടിയിരിക്കുന്ന ഊഞ്ഞാലകളിൽ ആടുവാനുള്ള തിരക്കുകളും കാണാൻ സാധിക്കും.
ഓണത്തിന്റെ മറ്റൊരു ആകർഷണം ആണ് കുമ്മാട്ടികളി. പുല്ലിൽ (പർപ്പിടകപുല്ല്) നെയ്ത വസ്ത്രം ധരിച്ച് ചിലയാളുകൾ ചെണ്ട, തകിൽ, തേങ്ങില, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ വീടുകൾ കയറിയിറങ്ങും. ഐതിഹ്യം അനുസരിച്ച് കുട്ടികളെ സന്തോഷിപ്പിക്കാനും എല്ലാവരേയും അനുഗ്രഹിക്കാനുമാണ് കുമ്മാട്ടികൾ വീട് വീടാന്തരം കയറിയിറങ്ങുന്നത്.
പുരുഷന്മാരുടെ ഓണകളിയെ കുറിച്ച് പറയാം. പത്തോ പതിനഞ്ചോ പുരുഷന്മാർ വട്ടം കൂടി നിന്ന് നാടൻപാട്ടിന്റെ ശൈലിയിൽ പാട്ടുപാടാൻ ആരംഭിക്കും. ഗാന നൃത്ത കലയാണ് ഇത്. സാവധാനത്തിൽ തുടങ്ങുന്ന പാട്ട് അവസാനത്തിക്കുമ്പോഴേക്കും ഉച്ചസ്ഥായിയിൽ എത്തിയിട്ടുണ്ടാകും.
നിരവധി ഓണകളികൾ ഉണ്ടായിരുന്നുവെങ്കിലും പലതും മൺമറഞ്ഞു കഴിഞ്ഞു. ചിലത് മാത്രം ഇന്നും മലയാളികൾ ഓർക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ന്യൂജൻ ഓണാഘോഷങ്ങൾ കോമാളിത്തരങ്ങൾ ആവുമ്പോൾ പഴമയിലെ ഓണത്തിനും ഓണാഘോഷങ്ങൾക്കും മാധുര്യം കൂടുന്നു.
Comments