അലബാമ യുവതിയുടെ സഹായ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്നെ പലവട്ടം അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന് യുവതി വൃക്ക ദാനം ചെയ്തു ജീവന്‍ രക്ഷിച്ചു. മയക്കുമരുന്നിന് അടിമയായ ജോസെലിന്‍ ജെയിംസ് ആണ് മുന്‍ പൊലീസുദ്യോഗസ്ഥനായ ടെറല്‍ പോട്ടറിന് വൃക്ക ദാനം ചെയ്തത്. പോട്ടറുടെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ജോസെലിന്‍ അവരെ സമീപിച്ചത്. നിരവധി തവണ അറസ്റ്റുചെയ്ത പോലീസുകാരന് സ്വന്തം വൃക്കകളിലൊന്ന് തരാമെന്ന് അവര്‍ വാക്കു നല്‍കി. 40 കാരിയായ ജോസെലിന്‍ ജെയിംസ് വര്‍ഷങ്ങളോളം മയക്കുമരുന്നിന് അടിമയായിരുന്നു.
2007 നും 2012 നും ഇടയില്‍ 16 തവണ അറസ്റ്റിലായ ഇവര്‍ സംസ്ഥാനത്തെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പോര്‍ട്ടറായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം രാത്രിയില്‍ ടിവിയില്‍ തന്റെ പേര് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ഒപ്പം കണ്ടതോടെ ജോസെലിന് ലഹരിയോട് വിരക്തിയായി തുടങ്ങി. തനിക്ക് ഈ നശിച്ച ജീവിതത്തില്‍ നിന്നും രക്ഷപ്പെടണമെന്ന് അവള്‍ക്ക് തോന്നി തുടങ്ങി. പിന്നീട് സ്വയം കീഴടങ്ങി ആറുമാസം ജോസെലിന്‍ ജയില്‍ വാസം അനുഭവിച്ചു. അതിനുശേഷം അവള്‍ ഒന്‍പത് മാസം പുനരധിവാസ കേന്ദ്രത്തില്‍ ആയിരുന്നു. തന്റെ ജീവിതം വീണ്ടെടുക്കാന്‍ ഇവിടെ നിന്നും സാധിച്ചുവെന്ന് ജോസെലിന്‍ പറയുന്നു. ഇന്ന്, ജോസെലിന്‍ ജെയിംസ് തന്നെ പോലെയുണ്ടായിരുന്ന മറ്റ് സ്ത്രീകളെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നു.
അതേസമയം ജോസെലിന്‍ വരുന്നതിന് ഏഴ് എട്ട് വര്‍ഷം മുന്‍പ് വരെ താന്‍ പുതിയ ഒരു വൃക്കയ്‌ക്കായി അന്വേഷിക്കുകയായിരുന്നുവെന്ന് പോര്‍ട്ടര്‍ പറയുന്നു. മകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ജോസെലിന്‍ തന്റെ അടുത്തെത്തുന്നത്. തുടര്‍ന്ന് ജൂലായ് മാസത്തില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നു. താന്‍ നിരവധി തവണ പിടികൂടിയിട്ടും തക്ക സമയത്ത് സഹായിച്ച ജോസ്ലിനോടും ദൈവത്തോടും സന്തോഷത്തോടെ നന്ദി പറയുകയാണെന്ന് പോര്‍ട്ടര്‍ പറയുന്നു. അതേസമയം പോർട്ടര്‍ക്കും ജോസ്ലിനും കുഴപ്പമൊന്നുമില്ലെന്ന് നാഷ്വില്ലിയിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാല ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments