തിരുവനന്തപുരം: രണ്ട് മാസത്തിനിടയിൽ സ്കൂളുകൾ തുറക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നും മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ഐഎംഎ. അടുത്ത രണ്ട് മാസം കൂടി സ്കൂളുകൾ അടച്ചിടണമെന്നും സ്കൂളുകൾ തുറന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടി ഐ.എം.എ . മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഐ.എം.എ ഇക്കാര്യങ്ങൾ അഭ്യർത്ഥിച്ചത്. രോഗവ്യാപനം ഏറ്റവും കൂടും എന്ന് കരുതുന്ന രണ്ടു മാസക്കാലം സ്കൂളുകൾ തുറക്കുന്നത് അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഐഎംഎ മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്തിൽ പറയുന്നു. രോഗവ്യാപന തീവ്രത കുറയുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണ്.
പൊതുജനങ്ങളിൽ പ്രതിരോധ മാർഗങ്ങളായ കൈ കഴുക്കൽ, ശരിയായി മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകാനായി ബോധവത്ക്കരണം ഊർജിതപ്പെടുത്തേണ്ടതുണ്ട്. അടുത്ത കാലത്തായി ജനങ്ങളിൽ ഇതിനെ കുറിച്ചുള്ള ജാഗ്രത കുറഞ്ഞതായി കാണുന്നതായും ഐഎംഎ വിലയിരുത്തി.
സംസ്ഥാനത്ത് കൊറോണ പരിശോധന ഇനിയും ഉയർത്തണം.കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വരുന്നവരെ പരിശോധിക്കുകയും ചെയ്യണം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.















