ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കുന്നത് യുഎഇ വ്യോമസേന. യു.എ.ഇ വ്യോമസേനയുടെ എയർ ബസ് മൾട്ടി റോൾ ട്രാൻസ്പോർട്ട് ടാങ്കറാണ് ഇന്ധനം നിറയ്‌ക്കാനെത്തുക. രണ്ടുവട്ടമാണ് റഫേൽ വിമാനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ധനം നിറയ്‌ക്കുന്നത്.
ഫ്രാൻസിലെ ബോർഡോക്സ് മെറിഗ്നാക്ക് എയർ ബേസിൽ നിന്നാണ് റഫേൽ വിമാനങ്ങൾ ഇന്ത്യയുടെ സുവർണ ശരത്തിന്റെ ഭാഗമാകാനായി യാത്ര തിരിക്കുന്നത്. മൂന്ന് റഫേലുകളാണ് ഈ ഘട്ടത്തിൽ ഇന്ത്യയിലെക്കെത്തുന്നത്.ഏപ്രിൽ പകുതിയോടെ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന ഏഴ് റഫേൽ വിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കുന്നതും യുഎഇ വ്യോമസേന തന്നെ ആയിരിക്കും. ആദ്യഘട്ടത്തിൽ എത്തിയ അഞ്ച് പോർവിമാനങ്ങൾക്ക് ഇന്ധനം നിറച്ചത് ഫ്രാൻസിന്റെ ടാങ്കറുകളായിരുന്നു.
ഇന്ത്യ – യുഎഇ സൈനിക സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ-ഫ്രാൻസ് – യുഎഇ ത്രിരാഷ്‌ട്ര സൈനിക അഭ്യാസവും ഉടൻ തീരുമാനിച്ചേക്കുമെന്നും സൂചനകളുണ്ട്. ദേശീയ സുരക്ഷ ഏജൻസി തലവൻ അജിത് ഡോവലാണ് ഇന്ത്യ-യുഎഇ സൈനിക സഹകരണത്തിന് പ്രധാന നേതൃത്വം വഹിക്കുന്നത്. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതൽ ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളമായ നയതന്ത്രബന്ധമാണുള്ളത്.
Comments