തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ക്ഷേത്രവളപ്പിലിരുന്ന വിദ്യാർത്ഥികളെയാണ് പോലീസ് പിടികൂടി മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിയത്. പഠിക്കാൻ ഇരുന്നപ്പോഴാണ് പോലീസ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കാട്ടാക്കടയ്ക്ക് അടുത്ത് അഞ്ചുതെങ്ങ്മൂട് യോഗീശ്വര ക്ഷേത്രത്തിന്റെ പരിസരത്ത് ഇരുന്ന പ്ലസ്വൺ വിദ്യാർഥികളായ നാല് പേരാണ് മർദ്ദനത്തിന് ഇരയായത്
ഇന്നലെ വൈകിട്ടാണ് സംഭവം. രണ്ട് ജീപ്പിലെത്തിയ പോലീസ് അവരെ പിടികൂടുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാപിതാക്കളെ ചീത്തവിളിച്ചെന്നും അവരുടെ മുന്നിലിട്ട് മർദ്ദിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യാർഥികളെ വൈകിട്ടോടെയാണ് വിട്ടയച്ചത്. വിദ്യാർത്ഥികളുടെ ശരീരത്ത് അടിയേറ്റ പാടുകൾ ഒട്ടേറെയുണ്ട്. അവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കേബിൾ വയറുകൊണ്ട് തല്ലിയതായാണ് പരാതി.
എന്നാൽ വിദ്യാർത്ഥികളുടെ വാദം തെറ്റാണെന്നും തങ്ങൾ മർദ്ദിച്ചില്ലെന്നും പോലീസ് പറഞ്ഞു. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും തങ്ങളെ കണ്ടതോടെ കുട്ടികൾ ഓടിയതിനാലാണ് ബലപ്രയോഗം വേണ്ടി വന്നതെന്നുമാണ് പോലീസിന്റെ വിശദീകരണം.
Comments