ന്യൂഡൽഹി: വാക്‌സിൻ നയത്തിൽ മാറ്റം വരുത്തിയതിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. വാക്‌സിൻ സൗജന്യമാക്കാൻ സുപ്രീം കോടതി ഇടപെടുന്നതിന് മുൻപ് തന്നെ ആലോചിച്ചിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് ഒന്നുമുതൽ തന്നെ വികേന്ദ്രീകൃത വാക്‌സിൻ നയം നടപ്പാക്കുന്നതിനെ കുറിച്ച് പുനഃപരിശോധന ആരംഭിച്ചിരുന്നു. എന്നാൽ സുപ്രധാന തീരുമാനം എടുക്കാൻ സമയമെടുക്കുമെന്നതിനാൽ അത് നീളുകയായിരുന്നുവെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു.
വിവിധ തദ്ദേശീയ മരുന്ന് കമ്പനികൾക്ക് 74 കോടി കൊറോണ വാക്‌സിൻ ഡോസുകൾ വാങ്ങാൻ ഓർഡർ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
പ്രമുഖ മരുന്ന് കമ്പനിയായ ബയോളജിക്കൽ ഇയിൽ നിന്ന് 30 കോടി വാക്‌സിനാണ് വാങ്ങുന്നത്. സെപ്റ്റംബറിൽ വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.കെ പോൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുന്നതിന് നയത്തിൽ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.
ബയോളജിക്കൽ ഇയുടെ കൊറോണ വാക്‌സിനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ബയോളജിക്കൽ ഇയുടെ വാക്‌സിനായ കോർബേവാക്‌സിന്റെ വില കമ്പനി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് സർക്കാർ. വില നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
25 കോടി കൊവിഷീൽഡ് വാക്‌സിൻ വാങ്ങാൻ സെറം ഇൻസ്റ്റിറ്റ്യുട്ടിനും ഓർഡർ നൽകിയിട്ടുണ്ടെന്ന് വികെ പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ 19 കോടി ഡോസ് വാങ്ങാൻ ഭാരത് ബയോടെക്കിനും ഓർഡർ നൽകി. ഡിസംബർ വരെ ഇത് ലഭ്യമാക്കുമെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം ചേർന്ന വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments