കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനായി തമിഴ്നാട് സർക്കാർ മുന്നോട്ടു വെച്ച വാഗ്ദാനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കമ്പനി. കേരള സർക്കാരിന്റെ വ്യവസായ വിരുദ്ധ സമീപനം മൂലം 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കിറ്റെക്‌സിന് ഒട്ടനവധി ആനുകൂല്യങ്ങളും സൗജന്യവും വാഗ്ദാനം ചെയ്ത് ക്ഷണകത്ത് നല്‍കിയത്.
മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി, ബൗദ്ധിക സ്വത്തവകാശ ചിലവുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് തമിഴ്നാട് മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇത് കൂടാതെ ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, പത്ത് വര്‍ഷം വരെ തൊഴിലാളികളുടെ ശമ്പളത്തിന്റെ 20 ശതമാനവും സര്‍ക്കാര്‍ നല്‍കും തുടങ്ങിയ കാര്യങ്ങളും തമിഴ് നാടിന്റെ ക്ഷണക്കത്തിൽ പറയുന്നു.
തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് (ഗൈഡന്‍സ് തമിഴ്‌നാട്) ഗൗരവ് ദാഗയാണ് കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് ക്ഷണക്കത്ത് അയച്ചത്. ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും കത്തിൽ പറയുന്നു.
രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി കമ്പനിയിൽ നടത്തിയ തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ പദ്ധതിയിൽ നിന്ന് പിൻമാറാൻ കിറ്റെക്സ് തീരുമാനിച്ചത്. ഒരു മാസത്തിനിടെ 11 തവണ വിവിധ ഡിപ്പാർട്ട്മെന്റുകൾ പരിശോധനകൾ നടത്തിയതായി സാബു ജേക്കബ് ചൂണ്ടിക്കാട്ടിയിരുന്നു. 35000 പേർക്ക് താെഴിൽ സാദ്ധ്യതയുള്ള പദ്ധതിയാണ് കേരളം നഷ്ടപ്പെടുത്തുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നെങ്കിലും സർക്കാർ തലത്തിൽ കാര്യമായ ശ്രമങ്ങൾ ഇതുവരെ നടന്നിട്ടില്ല.
Comments