കണ്ണൂർ : രാമനാട്ടുകര വാഹനാപകടത്തെ തുടർന്നു പുറത്തുവന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധന പൂർത്തിയായി. ജയിൽവാസം അനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ടിപി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയുടെ വീട്ടിലും പരിശോധനയ്‌ക്ക് എത്തിയെങ്കിലും വീട് പൂട്ടിക്കിടന്നതിനാൽ കസ്റ്റംസിന് അകത്തേക്ക് പ്രവേശിക്കാനായില്ല.
കരിപ്പൂർ സ്വർണക്കടത്തിന്റെ ആസൂത്രകർ കൊടി സുനിയും, ഷാഫിയുമാണെന്നാണ് അർജുൻ ആയങ്കി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്താനുള്ള കസ്റ്റംസ് നീക്കം. സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ഭയന്ന് ഷാഫിയുടെ പള്ളൂരിലെ വീട്ടിലാണ് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ട്
ഷാഫിയുടെ വീട്ടിൽ നിന്നും ലാപ്‌ടോപ്പും, ചില രേഖകളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കും. പോലീസ് യൂണിഫോമിലെ ഒരു സ്റ്റാറും കണ്ടെത്തി. കേസിൽ വരുന്ന ഏഴാം തിയതി കസ്റ്റംസിന് മുൻപിൽ ഹാജരകാണമെന്ന് ആവശ്യപ്പെട്ട് ഷാഫിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഷാഫിയുടെ വീട്ടിലെ പരിശോധനയ്‌ക്ക് ശേഷമാണ് കസ്റ്റംസ് കൊടി സുനിയുടെ വീട്ടിൽ എത്തിയത്. എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നു. പരിശോധനയ്‌ക്ക് എത്തുന്ന വിവരം അറിഞ്ഞ് വീട്ടുകാർ വീട് പൂട്ടി പോയെന്നാണ് സൂചന. ചോദ്യം ചെയ്യാൻ ഹാജരാകാൻ കൊടി സുനിക്ക് ജയിലിൽ നോട്ടീസ് നൽകും.
Comments