കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബംഗ്ലാദേശി ഭീകരർ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇവരെക്കൂടാതെ കൂടുതൽ ഭീകരർ വൻ സ്ഫോടനമുൾപ്പെടെ ലക്ഷ്യമിട്ട് രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
15 ഓളം ജമാഅത്ത് ഉൾ മുജാഹിദ്ദീൻ ഭീകരർ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഭീകരർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മജാഅത്ത് ഉൾ മുജാഹിദ്ദീൻ തലവൻ അൽ അമീന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇതിൽ 10 പേർ ജമ്മു കശ്മീർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു ബാക്കി അഞ്ച് പേർക്ക് നൽകിയിരുന്ന നിർദ്ദേശം. ഇതിൽ മൂന്ന് പേരാണ് അറസ്റ്റിലായതെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കി. ഇവർക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണ സംഘം വലവിരിച്ചിട്ടുണ്ട്.
നയ്ജുർ റഹ്മാൻ, റാബിയുൾ ഇസ്ലാം, സാബിർ എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും 14 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments