ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ഡ്രോൺ പറത്തുന്നത് നിരോധിച്ചു. ഡ്രോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ കശ്മീരിലടക്കം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡൽഹി പോലീസിന്റെ നടപടി. ഹോട്ട് എയർ ബലൂണുകളും പറത്തുന്നതിന് വിലക്കുണ്ട്.
ജമ്മുവിലെ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടന്നതോടെ കശ്മീരിലടക്കം പലയിടത്തും മുൻകരുതൽ നടപടിയുടെ ഭാഗമായി ഡ്രോൺ പറത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
തീവ്രവാദികളും സാമൂഹ്യവിരുദ്ധ ശക്തികളും ക്രിമിനലുകളും ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉൾപ്പെടെയുളളവ ഉപയോഗിച്ച് പൊതുജനാരോഗ്യത്തിനും പ്രധാന സ്ഥാപനങ്ങൾക്കും സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നിരോധനമെന്ന് ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. എയർക്രാഫ്റ്റിൽ നിന്നുളള പാരാജമ്പിങ് ഉൾപ്പെടെ വിലക്കിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി പോലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ യുപിയിൽ നിന്ന് അഞ്ച് അൽ ഖ്വായ്ദ തീവ്രവാദികളെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താനുളള പദ്ധതികളെക്കുറിച്ചുളള സൂചനകളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിയന്ത്രണം.
Comments