വയനാട് : വിവാദ ഉത്തരവിന്റെ മറവിൽ ജില്ലയിലെ മുട്ടിലിൽ നിന്നും വൻ തോതിൽ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ ബത്തേരി കോടതിയിലാണ് ഹാജരാക്കുക. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്.
ചൊവ്വാഴ്ചയാണ് റിമാൻഡിലായിരുന്ന പ്രതികളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പിന് കസ്റ്റഡിയിൽ വിടണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. പ്രതികളുമായി ഇന്നലെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുപ്പാടി പത്തേക്കർ , സ്വർഗംകുന്ന് എന്നിവിടങ്ങളിലും, പ്രതികളുടെ വാഴവറ്റയിലെ വസതിയിലുമായിരുന്നു തെളിവെടുപ്പ് .
പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മടങ്ങുമ്പോൾ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. പോലീസ് തങ്ങളെ വെടിവെച്ച് കൊല്ലുമെന്ന് പ്രതികൾ പറഞ്ഞിരുന്നു.
അതേസമയം വിവാദ മരം മുറി ഉത്തരവ് സംസ്ഥാന സർക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ നടന്ന വനംകൊള്ളയിൽ ഇനിയും ആളുകൾ അറസ്റ്റിലാകാനുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം രൂക്ഷവിമർശനമാണ് സർക്കാർ നേരിട്ടത്.
Comments