ശ്രീനഗർ: പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മ ഗുൽഷൻ നാസറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് അയച്ചു. മെഹബൂബ മുഫ്തിയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് ഇഡി നോട്ടീസ് അയച്ചത്. ഇതേ കേസിൽ നേരത്തെ രണ്ട് തവണ അവർക്ക് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
ഓഗസ്റ്റ് 18ന് ശ്രീനഗറിലെ ഇഡിയുടെ ഓഫീസിൽ എത്താനാണ് നിർദ്ദേശം. ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ ഭാര്യയാണ് ഗുൽഷാൻ. സംഭവത്തെ നിയമപരമായി നേരിടുമെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഹബൂബ മുഫ്തിയ്‌ക്ക് അനുവദിച്ച ഫണ്ടിൽ നിന്നുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഗുൽഷാൻ നാസിറിന്റെ ഉൾപ്പെടെ അക്കൗണ്ടിലേയ്‌ക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ തെളിവുകളും മുഫ്തിയുടെ സഹായിയിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടിയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്. എന്നാൽ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. നേരത്തെ മെഹബൂബ മുഫ്തിയേയും ഇഡി ചോദ്യം ചെയ്തിരുന്നു.
Comments