തിരുവനന്തപുരം : ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും വഴിയിൽവെച്ച് പരസ്യമായി അധിക്ഷേപിച്ചു. തോന്നക്കൽ സ്വദേശി ജയചന്ദ്രനും മകൾക്കുമാണ് പിങ്ക് പോലീസിൽ നിന്നും ക്രൂരത നേരിടേണ്ടിവന്നത്.
ഇന്നലെയായിരുന്നു സംഭവം. ഐഎസ്ആർഒയുടെ വാഹനം വരുന്നത് കാണാൻ ആറ്റിങ്ങലിലേക്ക് പോയതായിരുന്നു ഇരുവരും. തിരിച്ചുവരുന്നതിനിടെയാണ് പോലീസ് മോഷണക്കുറ്റം ആരോപിച്ച് അധിക്ഷേപിച്ചത്. ഇരുവരെയും പിന്തുടർന്നെത്തിയ പോലീസ് ജയചന്ദ്രനെയും മകളെയും വഴിയിൽ തടഞ്ഞു നിർത്തി അപമാനിക്കുകയായിരുന്നു.
ജയചന്ദ്രൻ വാഹനത്തിൽ നിന്നും ഫോൺ മോഷ്ടിക്കുന്നത് കണ്ടെന്ന് ആരോപിച്ചായിരുന്നു റോഡിൽ തടഞ്ഞു നിർത്തിയുള്ള പരസ്യവിചാരണ. എന്നാൽ ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും അധിക്ഷേപം തുടരുകയായിരുന്നു. ദേഹപരിശോധനയുൾപ്പെടെ നടത്തണമെന്നും പോലീസുകാർ പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഇടപെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
പോലീസ് വാഹനം പരിശോധിക്കാൻ നാട്ടുകാർ നിർദ്ദേശിച്ചു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നു തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോണും കണ്ടെത്തി.
സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ ജയചന്ദ്രൻ സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലവകാശ കമ്മീഷൻ അറിയിച്ചു.
Comments