ന്യൂഡൽഹി: ഏഷ്യൻ മേഖലയിലെ സുരക്ഷാ നീക്കത്തിൽ ചർച്ചയ്‌ക്കൊരുങ്ങി റഷ്യ. ചർച്ചകൾക്കായി സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രൂഷേവ് ഇന്ത്യയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പട്രൂഷേവ് ഇന്ന് കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച നടക്കുന്നത്. അഫ്ഗാൻ, ചൈന, പാകിസ്താൻ വിഷയങ്ങൾ സുപ്രധാന ചർച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അഫ്ഗാനിലെ നിലവിലെ അന്തരീക്ഷവും ഭരണമാറ്റവും അതിസങ്കീർണ്ണമാണ്. ചൈനയും പാകിസ്താനും താലിബാനുമായി ഒത്തുചേരുന്നതിന്റെ ആശങ്കയും ഇന്ത്യ സുരക്ഷാ സമിതിയിലടക്കം പങ്കുവെച്ചിരുന്നു. ഇന്ത്യയിലെത്തിയിരിക്കുന്ന പട്രൂഷേവ് പുടിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്. ഒപ്പം അജിത് ഡോവലുമായുള്ള ബന്ധം ചർച്ചകളിൽ പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിക്കുന്നു. കഴിഞ്ഞ മാസം ഇന്ത്യയുടെ ഉപ സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് സരൺ റഷ്യയിലെത്തി പട്രൂഷേവിനെ കണ്ടിരുന്നു.
അഫ്ഗാനിലെ താലിബാന്റെ മുന്നേറ്റത്തെ മനസ്സിലാക്കി താജിക്കിസ്താനുമായി ചേർന്ന് റഷ്യ അതിർത്തിയിൽ സംയുക്ത സൈനിക പരിശീലനം നടത്തിയിരുന്നു. താലിബാനെതിരെ ശക്തമായി നിലയുറപ്പിക്കാൻ സാധിക്കുന്ന മറ്റ് സംഘങ്ങളെ സഹായിക്കുന്നതും റഷ്യയാണ്. അഫ്ഗാനിൽ എല്ലാവരേയും ഉൾക്കൊള്ളിച്ചുള്ള ഒരു ഭരണകൂടം എന്നതാണ് റഷ്യ മുന്നോട്ടുവച്ച ആശയം. എന്നാൽ ഭീകരർ മാത്രമടങ്ങുന്ന മന്ത്രിസഭയാണ് നിലവിൽ രൂപീകരിച്ചിട്ടുള്ളത്.
Comments