മഹാമാരിക്കാലത്ത് വീണ്ടുമൊരു വിനായക ചതുർത്ഥി ദിനം കൂടി കടന്നുപോകുകയാണ്. ഗണേശസ്തുതിയും ആർപ്പുവിളികളുമായി ആയിരക്കണക്കിന് ഭക്തർ ഗണപതി വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്ന ഘോഷയാത്രകൾ ഇത്തവണയും ഇല്ല. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളിൽ ആഘോഷം ഒതുങ്ങും.
ഗണപതി ഭഗവാന്റെ നൃത്തം കണ്ട് പരിഹസിച്ച ചന്ദ്രന് ഗണേശ ശാപമേൽക്കുകയും പ്രായശ്ചിത്തമായി ചതുർത്ഥി വ്രതം ആചരിക്കാൻ ബ്രഹ്മോപദേശം ലഭിക്കുകയും ചെയ്തു. അങ്ങനെ ചന്ദ്രൻ ചതുർത്ഥി വ്രതം ആചരിച്ചെന്നാണ് ഐതിഹ്യം.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥി ദിവസമാണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. വിഘ്‌നങ്ങൾ അകറ്റുന്ന വിഘ്‌നേശ്വരന്റെ ജന്മദിനമാണിത്. കേരളത്തിൽ ശബരിമല, കൊട്ടാരക്കര, മള്ളിയൂർ, വാഴപ്പിള്ളി, പഴവങ്ങാടി തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഗണേശ ചതുർത്ഥി ദിനത്തിൽ വിശേഷാൽ പൂജയും ചടങ്ങുകളും പതിവാണ്.















