ഉത്തരാഖണ്ഡ്: ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര. മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്. ദേവ ഭൂമിയായ ഉത്തരാഖണ്ഡിലെ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് ആയിരം വർഷത്തിലധികം പഴക്കമുണ്ട്.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയമാണ് കേദാർനാഥിൽ ഭക്തർക്ക് പ്രവേശനം. അതിശൈത്യസമയങ്ങളിൽ പൂർണമായും മഞ്ഞിൽപുതഞ്ഞ് കിടക്കുന്ന പ്രദേശമാണ് ഇവിടം. ഈ സമയത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്തുക. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ജ്യോതിർ ലിംഗങ്ങളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 3,584 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മഹാഭാരതവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ക്ഷേത്രത്തിന്റെ ഐതീഹ്യം. മോക്ഷപ്രാപ്തിക്കായി പരമശിവനെ തേടി കൈലാസത്തിൽ എത്തിയ പാണ്ഡവർക്ക് ഭഗവാന്റെ ദർശനം ലഭിച്ചില്ല. പരമശിവനെ അന്വേഷിച്ച് യാത്ര തുടർന്ന പാണ്ഡവർ ഹിമാലയത്തിൽ മേഞ്ഞുനടക്കുന്ന ഒരുകൂട്ടം ഗോക്കൾക്കിടയിൽ കാളയായി മറഞ്ഞിരിക്കുന്ന ഭഗവാനെ കണ്ടെത്തി.
ഉടൻ തന്നെ ഭീമസേനൻ ഭീമാകാരമായ രൂപമെടുത്ത് ഗോക്കൂട്ടത്തിന് മുകളിൽ നിലകൊണ്ടു. ഇതിനിടെ ശിവ ഭഗവാൻ കാളയുടെ രൂപത്തിൽ തന്നെ ഭൂമിക്കടിയിലേക്ക് മറയാൻ ശ്രമിച്ചു. ഇത് മനസിലാക്കിയ ഭീമസേനൻ കാളയെ പിടിച്ചു നിർത്താൻ ശ്രമിക്കുകയും സ്പർശനമേറ്റ ഭാഗം പാറയായിമാറുകയുമായിരുന്നു.
പിന്നീട് പാണ്ഡവർ ഇവിടെ ഒരു ക്ഷേത്രം പണിതു. നൂറ്റാണ്ടുകൾക്കപ്പുറം ശങ്കരാചാര്യർ ആ ക്ഷേത്രം പുനർനിർമ്മിക്കുകയും ചെയ്തു. എഡി 8-ാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യർ ക്ഷേത്രത്തിന്റെ പുനഃനിർമാണം നടത്തിയത്. അന്നുണ്ടായിരുന്ന നിയമവും വ്യവസ്ഥകളും തന്നെയാണ് ഇപ്പോഴും കേദാർനാഥിൽ പിന്തുടരുന്നത്.
ഭൂമിശാസ്ത്രപരമായ പരിമിതികളും ക്ലേശങ്ങളും താണ്ടി ആയിരത്തോളം തീർത്ഥാടകർ ഇവിടെയെത്താറുണ്ട്. സാഹസികതയും ആത്മീയതയും ഒത്തുചേരുന്ന പുണ്യഭൂമി കൂടിയാണ് ഹിമാലയസാനുക്കളിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ്.
Comments