ന്യൂഡൽഹി : ഡൽഹി – മുംബൈ അതിവേഗ പാതയെ രാജ്യത്തിന്റെ സ്വർണ ഖനിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്കരി. പാത പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാരിന്റെ ടോൾ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ പാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാത പൊതുജനങ്ങൾക്കായി തുറന്നു നൽകിയാൽ പ്രതിമാസം 1000 മുതൽ 1500 കോടി വരെ ടോൾ ഇനത്തിൽ ലഭിക്കും. ദേശീയപാത അതോറിറ്റി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇപ്പോഴോ, ഭാവിയിലോ അത്തരമൊരു അവസ്ഥ ഉണ്ടാകില്ല. ഡൽഹി – മുംബൈ അതിവേഗ പാത ഒരു സ്വർണ ഖനിയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടോൾ വരുമാനത്തിൽ വലിയ വർദ്ധനവാകും ഉണ്ടാകുക. നിലവിൽ 40,000 കോടി രൂപയാണ് പ്രതിവർഷം ടോളായി ലഭിക്കുന്നത്. ഇത് 1.40 ലക്ഷം കോടിയായി അഞ്ച് വർഷത്തിനുള്ളിൽ ഉയരുമെന്നും ഗഡ്കരി വ്യക്തമാക്കി.
ഡൽഹി, മഹാരാഷ്‌ട്ര, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ് ഡൽഹി – മുംബൈ അതിവേഗ പാത. 1350 കിലോ മീറ്റർ ദൈർഘ്യമേറിയ പാത 2023 ൽ പൊതുജനങ്ങൾക്കായി തുറന്നു നൽകാനാണ് പദ്ധതി. കേന്ദ്രസർക്കാർ പദ്ധതിയായ ഭാരത്മാല പര്യോജനയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പാതയുടെ നിർമ്മാണം.
Comments