ബെയ്ജിംഗ് : താലിബാൻ അധിനിവേശത്തിന് പിന്നാലെ അഫ്ഗാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന ആവശ്യവുമായി ചൈന. ജി20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആവശ്യമുന്നയിച്ചത്. അന്താരാഷ്ട്ര സമൂഹം അഫ്ഗാനെ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആവശ്യവുമായി ചൈന രംഗത്ത് വന്നത്.
അന്താരാഷ്ട്ര അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ടുന്ന അഫ്ഗാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും, നിയന്ത്രണങ്ങളും രാജ്യങ്ങൾ പിൻവലിക്കണം. വിദേശവിനിമയത്തിലൂടെ ലഭിക്കുന്ന സമ്പത്താണ് അഫ്ഗാന്റെ കരുതൽ ശേഖരം. ഇതിനെ രാജ്യത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഏർപ്പെടുത്താൻ ഉപയോഗിക്കരുത്. ലോകരാജ്യങ്ങൾ അഫ്ഗാന് കൂടുതൽ സഹായങ്ങളുമായി രംഗത്ത് വരണം. അഫ്ഗാൻ ജനതയുടെ ആവശ്യങ്ങൾക്കനുസരിച്ച സഹായങ്ങൾ രാജ്യങ്ങൾ നൽകണമെന്നും യി ആവശ്യപ്പെട്ടു.
അഫ്ഗാൻ നിലവിൽ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾക്ക് അയവു വരുത്താൻ നമുക്ക് കഴിയും. രാജ്യതാത്പര്യത്തിനനുസരിച്ചുള്ള വികസനപാത കണ്ടെത്താൻ അഫ്ഗാൻ ജനതയെ പിന്തുണയ്ക്കണം. ഇതിനായി എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രാഷ്ട്രീയഘടന നിർമ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ അതിർത്തികടന്നുള്ള ഭീകരവാദത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഫ്ഗാനിസ്താൻ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഭീകരവാദത്തിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും യി അഭിപ്രായപ്പെട്ടു.
നിലവിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച് ചൈന, പാകിസ്താൻ, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് രംഗത്ത് വന്നിരിക്കുന്നത്. ബാക്കിയെല്ലാ രാജ്യങ്ങളും അഫ്ഗാനോട് മുഖം തിരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കയറ്റമതി ഉൾപ്പെടെ നിരവധി മേഖലകളിൽ അഫ്ഗാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് അഫ്ഗാന്റെ വക്താവായി ചൈന രംഗത്ത് വന്നിരിക്കുന്നത്.
Comments