ലക്‌നൗ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാജ്ഗഞ്ചിൽ നടന്ന സമ്മേളനത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിൽ മഹന്ത് അവൈദ്യനാഥിന്റെ പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനാച്ഛാദനം ചെയ്തു.
2014ന് മുൻപ് വരെ ആഭ്യന്തര സുരക്ഷയ്‌ക്ക് വെല്ലുവിളിയുണ്ടാക്കി സ്‌ഫോടനങ്ങളും മറ്റ് തരത്തിലുള്ള അക്രമണങ്ങളും ഉണ്ടായിരുന്നതായി യോഗി പറഞ്ഞു. ശത്രുക്കൾ വിമാനങ്ങൾ റാഞ്ചുകയും, നിരപരാധികളുടെ ജീവൻ ബോംബ് സ്‌ഫോടനങ്ങളിലൂടെ അപഹരിക്കപ്പെടുകയും ചെയ്തു. യുപിഎ ഭരണകാലത്ത് നക്‌സലുകൾ സൃഷ്ടിച്ച ഭീകരവാദ സംഭവങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
എന്നാൽ ബിജെപി സർക്കാർ ഇത് തടഞ്ഞ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ അതിർത്തികളിൽ ശത്രുരാജ്യങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കില്ല. മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ലോകരാജ്യങ്ങൾ ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹന്ത് അവൈദ്യനാഥുമായി രാജ്‌നാഥ് സിംഗിനുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും സമ്മേളനത്തിൽ യോഗി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലാതിരുന്ന കാലത്ത് 1990കളിൽ മഹന്ത് അവൈദ്യനാഥ് പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മഹന്ത് അവൈദ്യനാഥ്.
Comments