തിരുവനന്തപുരം: ഹർത്താൽ ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുണ്ടായ ഏഴ് അപകടങ്ങളിൽ പത്ത് മരണം. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മലപ്പുറത്ത് നാല് അപകടങ്ങളിലായി അഞ്ച് പേരാണ് മരിച്ചത്. കോട്ടയത്ത് രണ്ട് ഇടങ്ങളിലായി മൂന്ന് പേരും തൃശൂര് രണ്ട് പേരും മരിച്ചു.
പൊന്നാനി-ചാവക്കാട് ദേശീയ പാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ പൊന്നാനി സ്വദേശികളാണ് മരിച്ചത്. ഗുരുവായൂരിൽ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ആന്ധ്രയിൽ നിന്നും കൊച്ചിയിലേക്ക് വന്ന ലോറിയാണ് ഇടിച്ചത്. വണ്ടൂരിൽ പിന്നോട്ട് എടുത്ത ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തിരുവാലിയിലെ കെഎസ്ഇബി ലൈൻമാൻ മേലേകോഴിപ്പറമ്പ് എളേടത്തുപടിയിൽ ഹരദാസാനാണ് മരിച്ചത്.
പൊന്നാനി പുഴമ്പ്രത്ത് മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ചു. പൊന്നാനി എൻസിവി ചാനൽ വാർത്താ അവതാരകൻ വിക്രമൻ (44) ആണ് മരിച്ചത്. മറ്റു രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോട്ടയ്ക്കലിൽ ഒരു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കോട്ടയം മണിമലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ കാറിടിച്ച് ചാമംപതാൽ സ്വദേശികളായ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. നിർമ്മാണം പുരോഗമിക്കുന്ന മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. വൈക്കത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ശുചീകരണ ജീവനക്കാരി മരിച്ചു. പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് രണ്ട് പേർ മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments