കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കോടതി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തേക്ക് കൂടിയാണ് മോൻസനെ കസ്റ്റഡിയിൽ വിട്ടത്.
മോൻസനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം മുന്നോട്ടുകൊണ്ടു പോകാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി മോൻസനെ കസ്റ്റഡിയിൽ വേണമെന്നുമാണ് ക്രൈംബ്രാഞ്ച് അപേക്ഷയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും, കേരള ഘടകവും ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ തുടരുകയാണ്. ഇത് പൂർത്തിയായാൽ മാത്രമേ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാൻ കഴിയൂവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വീണ്ടും കസ്റ്റഡിയിൽ വിട്ടത്. ഒക്ടോബർ രണ്ടിന് മോൻസനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
അതേസമയം ക്രൈബ്രാഞ്ച് അപേക്ഷയെ മോൻസന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു. മോൻസൻ 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈബ്രാഞ്ചിന്റെ അപേക്ഷയിൽ പറയുന്നത്. എന്നാൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകൾ അനുസരിച്ച് 1 കോടി രൂപയുടെ ഇടപാട് നടന്നതിന് മാത്രമാണ് തെളിവുകൾ ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. നേരത്തെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടപ്പോൾ അന്വേഷണ സംഘത്തിന് തെളിവുകൾ ശേഖരിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഇത് ചെയ്തില്ല. ഇതിന് പുറമേ ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമയ്‌ക്കുകയാണ്.
പുരാവസ്തുക്കൾ മോൻസ വിറ്റു എന്നതിന് തെളിവില്ല. ആർക്കും പുരാവസ്തുക്കൾ വിൽക്കാൻ മോൻസൻ ശ്രമിച്ചിട്ടുമില്ല. അതിനാൽ വീണ്ടും കസ്റ്റഡി നീട്ടേണ്ടതില്ലെന്നും മോൻസന്റെ അഭിഭാഷകൻ വാദിച്ചു.















