ഇസ്ലാമാബാദ്: അഫ്ഗാനിലെ താലിബാൻ നേതൃത്വത്തിന്റെ പിന്തുണയോടെ പാകിസ്താനിലെ നിരോധിത തീവ്രവാദ സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഇമ്രാൻ സർക്കാർ. തെഹ് രിക് ഇ താലിബാൻ പാകിസ്താൻ ഉൾപ്പെടെയുളള സംഘടനകളുമായി ചർച്ച നടത്താനാണ് നീക്കം നടത്തുകയെന്ന് പാക് പ്രധാനമന്ത്രി ഇമ്ര്ാൻ ഖാൻ വ്യക്തമാക്കി. അക്രമത്തിന്റെ പാത ഉപേക്ഷിക്കാനും ആയുധം വെച്ച് കീഴടങ്ങാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം.
തുർക്കി സർക്കാരിന്റെ ഉടമസ്ഥതയിലുളള ടിആർടി വേൾഡ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ -പാക് അതിർത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തെഹ് രിക് ഇ താലിബാൻ പാകിസ്താൻ എന്ന ടിടിപി. ഇവരുൾപ്പെടെ ഏതാനും തീവ്രവാദ സംഘങ്ങൾ സർക്കാരുമായി സമാധാനചർച്ചയ്‌ക്ക് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അതിനാലാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്.
ചർച്ചകൾ മാത്രമാണ് പോംവഴി. ധാരണയിലെത്തിയാൽ ടിടിപിക്ക് മാപ്പ് നൽകാനും തയ്യാറാണ്. ചർച്ചകളിൽ ധാരണയാകാൻ കഴിയുമെന്നാണ് വിശ്വാസമെന്നും എന്നാൽ ഒന്നും ഉറപ്പില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു.
നിലവിൽ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിൽ ഉയർത്തുന്ന വെല്ലുവിളി പോലുളള ഭീഷണി ഭാവിയിൽ ഉണ്ടാകാതിരിക്കാനുളള താലിബാൻ തന്ത്രമാണിതെന്നും സൂചനയുണ്ട്.
Comments