ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും തമ്മിലുള്ള 13-ാം ഉന്നതതല സൈനിക ചർച്ച അടുത്തയാഴ്ച ആരംഭിച്ചേക്കും. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) അവശേഷിക്കുന്ന സംഘർഷ സ്ഥാനങ്ങൾ പിരിച്ചു വിടുന്നതിനായാണ് ചർച്ച സംഘടിപ്പിക്കുന്നത്.
അവശേഷിക്കുന്ന സംഘർഷ സ്ഥാനങ്ങളിൽ നിന്നും പിരിഞ്ഞുപോകാനുള്ള 13-ാം തവണത്തെ ചർച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളും കുറിപ്പുകൾ കൈമാറിയതായി അധികൃതർ അറിയിച്ചു. ഹോട്ട് സ്പ്രിംഗുകളിലുൾപ്പെടെയുള്ള സ്ഥാനങ്ങൾ പിരിച്ചു വിടുന്നതിനെ കുറിച്ചും സൈനികർ ചർച്ച ചെയ്യും. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ ചർച്ചകളുടെ യഥാർത്ഥ തീയതി വെളിപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈനികർ പൂർണ സജ്ജമാണെന്ന് കിഴക്കൻ ലഡാക്കിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തിയ ആർമി ചീഫ് ജനറൽ എംഎം നരവാനെ പറഞ്ഞു. പർവതപ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ സമഗ്ര അവലോകനത്തിന് ശേഷം, വെള്ളിയാഴ്ചയാണ് ആർമി ചീഫ് ജനറൽ കിഴക്കൻ ലഡാക്കിൽ സന്ദർശനത്തിനെത്തിയത്.
സുരക്ഷയുടെ ഭാഗമായി കെ9-വജ്ര 155 എംഎം പീരങ്കി കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിട്ടുണ്ട്. സൈനിക മേധാവി കിഴക്കൻ ലഡാക്കിലെ പല പ്രദേശങ്ങൾ സന്ദർശിക്കുകയും ഇന്ത്യയുടെ പ്രവർത്തന സജ്ജീകരണത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം മേയ് 5 ന് കിഴക്കൻ ലഡാക്കിൽ പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉയർന്നത്. പതിനായിരക്കണക്കിന് സൈനികരും ആയുധങ്ങളും ഉപയോഗിച്ച് ഇരുവിഭാഗവും പ്രദേശത്തെ വിന്യാസം വർദ്ധിപ്പിച്ചിരുന്നു.
സൈനിക-നയതന്ത്ര ചർച്ചകളുടെ ഫലമായി, കഴിഞ്ഞ മാസം ഗോഗ്ര മേഖലയിൽ ഇരുവിഭാഗങ്ങളും പിരിച്ചുവിടൽ പ്രക്രിയ പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരിയിൽ, പാങ്ങോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്നും സൈന്യവും ആയുധങ്ങളും പിൻവലിക്കുന്നത് ഇരുപക്ഷവും പൂർത്തിയാക്കിയിട്ടുണ്ട്.
Comments