ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ പിന്തുണ തേടി 12 മുഖ്യമന്ത്രിമാർക്ക് കത്തെഴുത്തി തമിഴ്മാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയുടെ പ്രത്യാഘാതങ്ങളെ കുറിച്ചും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഇത് ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ എ.കെ രാജന്റെ കമ്മിറ്റി റിപ്പോർട്ടും കത്തിനോടൊപ്പം ചേർത്തിട്ടുണ്ട്. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.
ആന്ധ്രാപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, കേരള, ഒഡീഷ, രാജസ്ഥാൻ, ഗോവ, തെലങ്കാന, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. പരീക്ഷയുടെ സിലബസ് വിദ്യാർത്ഥികൾക്ക് വളരെ പ്രയാസമാണെന്നും ഇക്കാരണത്താൽ വിദ്യാർത്ഥികൾ ഒരുപാട് കൊഴിഞ്ഞ് പോവുകയും അവരെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്നുണ്ടെന്നും എ.കെ രാജൻ കമ്മറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസത്തിൽ നീറ്റിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഉന്നതതല സമിതിയാണിത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീറ്റുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കത്ത് നൽകിയിരുന്നു. തമിഴ്നാട്ടിലെ പോലെ മഹാരാഷ്ട്രയിലും പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രവേശനം നൽകുന്നത് പരിഗണിക്കണമെന്നും കത്തിൽ വ്യക്തമാക്കി.
Comments