മുംബൈ : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുംബൈയിലെ ജോഗേശ്വരിയിൽ നിന്നുമാണ് രണ്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.
ലഹരി ഇടപാടുകാരാണ് അറസ്റ്റിലായ രണ്ട് പേരും. ഇവരുടെ പക്കൽ നിന്നും വൻ ലഹരിമരുന്ന് ശേഖരവും കണ്ടെടുത്തു. പാർട്ടിയ്‌ക്കായി ലഹരി എത്തിച്ചു നൽകിയത് ഇവരാണെന്നാണ് സൂചന. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ എൻസിബി പുറത്തുവിട്ടിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മലയാളി ശ്രേയസ് നായരെ ആര്യൻ ഖാന്റെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എൻസിബിയുടെ തീരുമാനം. ആര്യനുമായി ശ്രേയസിന് അടുത്ത ബന്ധമുള്ളതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്.
2020 ജൂലൈ മുതൽ ആര്യനും ശ്രേയസും തമ്മിൽ സ്ഥിരമായി വാട്‌സ് ആപ്പ് വഴി സംസാരിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു പ്രധാനമായും സംസാരിച്ചിരുന്നത്. കോഡ്ഭാഷ ഉപയോഗിച്ചായിരുന്നു ചാറ്റിംഗ്. ഇതിൽ നിന്നാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.
ആഡംബര കപ്പലിലെ പാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യന്റെ പക്കൽ നിന്നും എൻസിബി ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ആര്യന്റെ വാട്‌സ് ആപ്പ് ചാറ്റുകൾ കേസിന് ബലം നൽകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
Comments