തിരുവനന്തപുരം : കെഎസ്ആർടിസി ഗ്രാമീണ മേഖലയിൽ ആരംഭിക്കുന്ന ഗ്രാമവണ്ടികളിൽ എംഎൽഎമാർ നിർദേശിക്കുന്ന സ്ഥലങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ നഷ്ടം സഹിച്ച് ബസ് സർവ്വീസ് ആരംഭിക്കാൻ കെഎസ്ആർടിസിക്ക് സാധിക്കില്ല. എന്നാൽ പൊതുജനങ്ങൾക്കായി യാത്ര സൗകര്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഗ്രാമ വണ്ടികൾ ആരംഭിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇന്ധന ചിലവ് വഹിക്കുന്ന രീതിയിലാണ് പുതിയ പദ്ധതി. എംഎൽഎ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.ഇന്ധന ചിലവ് ഒരു പഞ്ചായത്തിന് മാത്രമായി വഹിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പല പഞ്ചായത്തുകൾ ചേർന്ന് ഇന്ധനചിലവ് പങ്കിടുന്ന തരത്തിൽ സർവ്വീസ് ക്രമീകരിക്കാൻ സാധിക്കുമെന്ന് മന്ത്രിവ്യക്തമാക്കി.ജില്ലകൾക്ക് പുറത്തേക്ക് ഈ രീതിയിൽ സർവ്വീസ് നീട്ടുന്ന കാര്യവും പരിഗണയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജന്മദിനം,വിവാഹ വാർഷികം തുടങ്ങിയ ഓർമ്മ ദിനങ്ങളിലുൾപ്പടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടികൾ സ്‌പോൺസർ ചെയ്യാം.
Comments