ന്യൂഡൽഹി : ലോകത്തെ പ്രമുഖ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി സൗരോർജമേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു. 86,00 കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി അംബാനി ചിലവിടുന്നത്. 2030 ആകുമ്പോഴേക്കും സൗരോർജ ഉത്പാദനം 100 ജിഗാവാട്ടായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി നോർവീജിയൻ കമ്പനി ആർഇസി സോളാർ ഹോൾഡിങ്ങിനെ റിലയൻസ് ഏറ്റെടുത്തു. 771 ദശലക്ഷം അമേരിക്കൻ ഡോളർ നൽകിയാണ് മുകേഷ് അംബാനി നോർവീജിയൻ കമ്പനി ഏറ്റെടുത്തത്. സിംഗപൂരിലുൾപ്പടെ സോളാർ പാനൽ നിർമ്മാണ പ്ലാന്റുകളുള്ള കമ്പനിയാണ് റിലയൻയ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
മുൻപ് ചൈന നാഷ്ണൽ ബ്ലൂസ്റ്റാറിനു കീഴിലായിരുന്നു ആർഇസി ഗ്രൂപ്പ്. ചൈന നാഷണൽ ബ്ലൂസ്റ്റാർ കമ്പനി ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ആർഇസിക്കു പുറമേ ഇന്ത്യൻ കമ്പനിയായ സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാർ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികൾ കൂടി റിലയൻസ് സ്വന്തമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 28,50 കോടിയുടെ നിക്ഷേപമാണ് റിലയൻസ് ഇതിനായി ചിലവിടുന്നത്.
സൗരോർജ മേഖലയിൽ ഭാവിയിൽ 10.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും റിലയൻസ് ന്യൂ എനർജി സൗളാർ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്. സൗരോർജമേഖലയിൽ കൂടി അംബാനി കൈവെയ്‌ക്കുന്നതോടെ ഇന്ത്യയിലെ ഊർജ്ജ ഉത്പാദന മേഖല സൗരോർജ്ജ ഉത്പാദനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments