ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. ജയിൽ ശിക്ഷ കഴിഞ്ഞുള്ള ശശികലയുടെ ആദ്യ സന്ദർശനമാണിത്. രാഷ്‌ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ജയസ്മാരകത്തിൽ ശശികല സന്ദർശനം നടത്തിയത്. ഇതിന് ശേഷം പാർട്ടി പ്രവർത്തകരേയും നേരിൽ കാണുമെന്നാണ് വിവരം. ശശികലയെ സ്വീകരിക്കാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് ഇനി സജീവ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്. ഫെബ്രുവരി എട്ടിനാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മാർച്ച് 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു.
ജയിൽ മോചിതയായ ശേഷം പാർട്ടിയുടെ തകർച്ച കണ്ടുനിൽക്കാനാകില്ലെന്നും ഉടൻ രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരുമെന്നും ശശികല സൂചന നൽകിയിരുന്നു. ‘പാർട്ടിയെ നേരായ വഴിയ്‌ക്ക് നടത്താൻ ഞാൻ ഉടനെത്തും. പാർട്ടിയുടെ തകർച്ച എനിക്ക് കണ്ട് നിൽക്കാനാവില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തുക എന്നതാണ് പാർട്ടിയുടെ നയം. നമുക്ക് ഒരുമിക്കാം’ എന്നാണ് ശശികല അനുയായികളോട് ഔദ്യോഗികമായി അവസാനം പറഞ്ഞത്. ഇതിന് പിന്നാലെയാണ് മറീന ബീച്ചിലുള്ള ജയലളിതയുടെ സ്മൃതി കുടീരം സന്ദർശിക്കാനെത്തിയത്.
Comments