കൂട്ടിക്കൽ: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ ദുരിത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അപകടസ്ഥലത്ത് എത്തിയ മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
പ്ലാപ്പളളിയിലും പാവാലിയിലുമാണ് ഉരുളുപൊട്ടിയതെന്ന് മന്ത്രി പറഞ്ഞു. ആദ്യത്തെ ഉരുൾപൊട്ടൽ സമയത്ത് ഒലിച്ചുപോയവരെയാണ് കാണാതായത്. പിന്നീട് ദുരന്തമുണ്ടായെങ്കിലും അപകടത്തിൽപെട്ട ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു. റോഡുകൾ പൂർണമായി തകർന്നതാണ് തടസമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനിയന്ത്രിതമായ വെളളപ്പാച്ചിലിലാണ് റോഡുകൾ തകർന്നത്. മണ്ണ് മൂടിയും വെളളം കയറി ഇടിഞ്ഞും റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിരുന്നു. വാർത്താവിനിമയ ബന്ധങ്ങൾ മുറിഞ്ഞതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മീനച്ചിൽ താലൂക്കിലെ കൈപ്പളളി, പാറാമ്പുഴ, തീക്കോയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടായി.
12 പേരെ കാണാതായെന്നാണ് പൊതുവിൽ റിപ്പോർട്ട് ചെയ്തിട്ടുളളതെന്നും എന്നാൽ കൂട്ടിക്കൽ മേഖലയിൽ നിന്നുളള വിവരം അനുസരിച്ച് ഇനി നാല് പേരെ കൂടിയാണ് കാണാനുളളതെന്നാണ് റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിൽ പലരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തഹസീൽദാർ ആർഡിഒ എന്നിവരുമായി ബന്ധപ്പെട്ട് ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. മണിമലയിൽ ആളുകൾ ഒറ്റപ്പെട്ട് കെട്ടിടങ്ങളുടെ മുകളിലും മറ്റും ആണ്. ഇവരെ രക്ഷപെടുത്താനായി ഫയർഫോഴ്‌സിനെ അയച്ചതായും മന്ത്രി പറഞ്ഞു.
എൻഡിആർഎഫിന്റെ ടീം രാത്രിയോടെ എത്തും. കോയമ്പത്തൂരിൽ നിന്നും വ്യോമസേനയുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്ത മേഖലയിൽ എയർലിഫ്റ്റിംഗിനുളള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. കൂട്ടിക്കൽ ടൗണിൽ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇതിന് ശേഷമാണ് വാഹനങ്ങൾക്ക് ഇവിടേക്ക് എത്താനായത്.
Comments