ആലപ്പുഴ: 2018 ലെ വെള്ളപ്പൊക്കത്തിന്റെ നടുക്കുന്ന ഓർമ്മയിലാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും പ്രദേശവാസികൾ. കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് വർധിച്ചതിനെ തുടർന്ന് ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു.
ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ആലപ്പുഴ കളക്ട്രേറ്റിലും കുട്ടനാടും ചെങ്ങന്നൂരും ഉൾപ്പെടെ ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ മത്സ്യഫെഡ് 18 വള്ളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി തോട്ടപ്പള്ളിയിൽ നിന്നും മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂരിൽ എത്തിച്ചു.
കിഴക്കൻ ജില്ലകളിൽ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകൾ തുറക്കണം. അതുകൊണ്ടു തന്നെ കുട്ടനാട്, ചെങ്ങന്നൂർ, ഹരിപ്പാട് മേഖലകളിൽ ജലനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2018 ലെ പ്രളയത്തിലും സമാനമായ സാഹചര്യമായിരുന്നു. റാന്നി ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വെള്ളമിറങ്ങിയതോടെയാണ് ചെങ്ങന്നൂരും തിരുവല്ലയും വെളളപ്പൊക്കത്തിലായത്. ഇക്കുറി വീണ്ടും സമാനമായ സാഹചര്യം ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
കൈനകരി, വീയപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് സുസജ്ജമായ സംവിധാനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. കൊറോണ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കി ആളുകളെ താമസിപ്പിക്കുന്നതിന് പ്രാദേശിക കേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
തീരദേശ മേഖലയിലെ എം.എൽ.എമാർ മുൻകൈ എടുത്ത് അടിയന്തര സാഹചര്യത്തിൽ സന്നദ്ധ സേവനം ലഭ്യമാക്കുന്നതിന് മത്സ്യത്തൊഴിലാളികളെ സജ്ജരാക്കും. മൊബൈൽ മെഡിക്കൽ ടീമുകൾ, ആംബുലൻസുകൾ, മരുന്നിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments