ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ‘ മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്യം ഓരോരുത്തരുടേയും മനുഷ്യാവകാശമാണ്. മതപരമായ വിശ്വാസങ്ങൾക്കപ്പുറം ലോകത്തിലുള്ള ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു.
ഹിന്ദു വിശ്വാസികൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ബംഗ്ലാദേശിലെ ഹിന്ദു സമൂഹവും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ എംബസിക്ക് മുന്നിലും ഹിന്ദു വിശ്വാസികൾ പ്രതിഷേധ പ്രകടനം നടത്തി. സ്ഥിതിഗതികൾ അതീവഗുരുതരമാണെന്നും സർക്കാർ നിഷ്‌ക്രിയരാകരുതെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ഹിന്ദു വിശ്വാസികളുടെ കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാൻ അതിർത്തി സംരക്ഷണസേനയിലെ കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രം തകർത്തവർക്ക് കർശന ശിക്ഷ നൽകണമെന്ന് ബംഗ്ലാദേശ് പൂജ ഉദ്ജാപൻ പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയാണ് അക്രമണത്തിനു പിന്നിലെന്നാണ് സർക്കാർ ആരോപണം.
Comments