ശ്രീനഗർ : കേന്ദ്രസർക്കാർ പാകിസ്താനുമായി ചർച്ച നടത്തണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിന് ചുട്ട മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളോടും യുവാക്കളോടും സംസാരിക്കാം. എന്നാൽ മറ്റൊരാളോടും സംസാരിക്കാൻ താൻ ഒരുക്കമല്ലെന്ന് അമിത് ഷാ പറഞ്ഞു. ശ്രീനഗറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന്റെ സമാധാനത്തിനായി പാകിസ്താനുമായി ചർച്ച നടത്തണമെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ നിർദ്ദേശം. സംസാരിക്കാം. ജമ്മു കശ്മീരിലെ ജനങ്ങളോടും, യുവാക്കളോടും സംസാരിക്കാം. എന്നാൽ അതിനപ്പുറം ഒരാളോടും സംസാരിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
പിഡിപിയോ, നാഷണൽ കോൺഫറൻസോ ഭീകരാക്രമണങ്ങളെ അപലപിച്ച് ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. ജമ്മു കശ്മീരിലെ അന്തരീക്ഷം ഭീകരർ ചൂഷണം ചെയ്യുന്ന കാലം അവസാനിച്ചു. സാധാരണക്കാരെ കൊല്ലാൻ ഇനി ഭീകരരെ അനുവദിക്കില്ല. ജമ്മു കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കപ്പെടും.
തന്റെ സന്ദർശനത്തിന് മുന്നോടിയായി എന്തിനാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്നും ഇന്റൻനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുന്നതെന്നും ചോദിച്ചിരുന്നു. ജമ്മു കശ്മീരിലെ യുവാക്കളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചതെന്നാണ് തനിക്ക് ലഭിച്ച മറുപടി. തങ്ങൾക്ക് ഒന്നിലും നിക്ഷിപ്ത താത്പര്യമില്ല. യുവാക്കളെ വെടിയുണ്ടകൾക്ക് നേരെ പറഞ്ഞയക്കാനോ കശ്മീരിന്റെ സമാധാനം തകർക്കാനോ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരിലെ രക്തച്ചൊരിച്ചിലുകൾ അവസാനിക്കാൻ സമയമായി. വികസനത്തിലേക്കും, സമൃദ്ധിയിലേക്കുമാണ് ഇനിയുള്ള കശ്മീരിന്റെ ചുവടുകൾ. 2024 ഓടെ ജമ്മു കശ്മീരിന് അർഹതപ്പെട്ടത് ലഭിക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി.
Comments