തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെ കെ രമ. സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയതിന് ശേഷം നിയമസഭയിലായിരുന്നു എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുൻപിൽ പ്രതിഷേധിച്ചു.
പെൺകുട്ടിയ്‌ക്ക് നേരിടേണ്ടിവന്ന നീതി നിഷേധം സഭ ചർച്ച ചെയ്യണം. പരാതി നൽകി ആറ് മാസം പിന്നിട്ടിട്ടും പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും മുഖ്യമന്ത്രിയുടെ ഓഫിസും സംഘടിതമായി നടത്തിയ കുറ്റകൃത്യമാണ് ഇത്. അനുപമ വിഷയത്തിൽ തോറ്റ് പോയെന്നാണ് ശ്രീമതി ടീച്ചർപറയുന്നത്. ആരാണ് ടീച്ചറെ തോൽപ്പിച്ചത്. ഭരണകൂടമാണോ?.കാക്കിയിട്ട പോലീസ് രാഷ്‌ട്രീയക്കാർക്ക് വേണ്ടി നിലകൊള്ളുന്നു. മുഖ്യമന്ത്രിക്ക് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്നിൽ തല താഴ്‌ത്താതെ നിൽക്കാൻ കഴിയില്ലെന്നും രമ തുറന്നടിച്ചു.
അതേസമയം നിയമപരമായി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ പാലിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ വ്യക്തമാക്കി. കുഞ്ഞു അനുപമയുടേത് ആണെങ്കിൽ കുഞ്ഞിനെ അനുപമയ്‌ക്ക് തന്നെ ലഭിക്കാൻ ഉള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായി.പരാതികളൊന്നും തന്നെ സർക്കാർ അവഗണിച്ചില്ല. സ്വാഭാവിക സമയം മാത്രമേ നടപടിക്രമങ്ങൾക്ക് എടുത്തുള്ളൂ. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി സർക്കാരിന്റെ ഭാഗത്തുനിന്നും ഒന്നും ഉണ്ടായില്ലെന്നും വീണാ ജോർജ് പറഞ്ഞു.
കെ.കെ രമ യ്‌ക്ക് പ്രമേയം അവതരിപ്പിച്ചു പൂർത്തിയാക്കാൻ അനുവദിക്കാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായ പ്രതിഷേധം അറിയിച്ചു.
Comments