ന്യൂഡൽഹി: കേരളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പുതിയ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ സാധ്യതകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. എംവി ശ്രെയാംസ്കുമാർ എംപിയും ചർച്ചയിൽ പങ്കെടുത്തു.
ദേശീയപാത ആറ് വരിയാക്കുവാൻ വേണ്ടി കൈമാറ്റം ചെയ്തപ്പോൾ റോഡുകളിൽ ഒരുപാട് കുഴികൾ രൂപപ്പെട്ടു. കേന്ദ്ര സർക്കാരിന് കൈമാറ്റം ചെയ്യുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കുഴികൾ നികത്താൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് അറ്റകൂറ്റപണികൾക്ക് കേന്ദ്രത്തിന്റെ അനുവാദം ലഭിക്കേണ്ടതുണ്ട്. റോഡ് പണിയിലെ അഴിമതിയെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കിയത്. ഇതിനെ തുടർന്ന് കുഴികൾ നികത്താനുള്ള അനുവാദം ലഭിക്കുന്നതിന് ധാരാളം സമയമെടുക്കും. ഇക്കാര്യം റിയാസ് നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്തു.
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കാഴ്ചപ്പാടുകളും മുഹമ്മദ് റിയാസ് നിതിൻ ഗഡ്കരിയുമായി പങ്കുവെച്ചു. കേരളത്തിലെ റോഡുകളുടെ വികസനത്തിന് പരിഹാരം കാണുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. ഇതിനായി കിലോമീറ്ററിന് ഒരു നിശ്ചിത തുക കണക്കാക്കി സംസ്ഥാനത്തെ റോഡുകളുടെ അറ്റകൂറ്റ പണിക്ക് നൽകണമെന്ന് മുഹമ്മദ് റിയാസ് നിതിൻ ഗഡ്കരിയോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ ദേശീയപാതകളിൽ 240 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ഭൂരിഭാഗം റോഡുകളും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്.
Comments