ന്യൂഡൽഹി: രാജ്യത്തെ സായുധ സേനാ വിഭാഗങ്ങളെ എപ്പോഴും യുദ്ധസജ്ജരാക്കി നിർത്തുമെന്നും സൈനികരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രപ്രതി രോധ മന്ത്രി രാജ്‌നാഥ് സിംഗ്. വർഷത്തിൽ രണ്ടു തവണ നടക്കാറുള്ള ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.
കേന്ദ്രസർക്കാർ സായുധസേനാ വിഭാഗങ്ങളെ സർവ്വസജ്ജമാക്കി നിലനിർത്തു ന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആത്മനിർഭർ ഭാരത് ഏറ്റവും ഫലപ്രദമായും വിജയകരമായും നടപ്പാക്കികൊണ്ടിരിക്കുന്നത് പ്രതിരോധ വകുപ്പാണ്. രാജ്യം അതിനാൽ തന്നെ ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ മികച്ച പ്രതിരോധ നിർമ്മാണ രാജ്യമായി മാറിക്കഴിഞ്ഞു. 74ശതമാനം പ്രതിരോധ രംഗത്തെ ആവശ്യവും നിറവേറ്റാൻ പാകത്തിന് ഇന്ത്യൻ കമ്പനികൾ സ്വയംപര്യാപ്തരായതിൽ അഭിമാനിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. കരസേനയ്‌ക്കായുള്ള വിവിധ ഉപകരണങ്ങളുടെ ഗവേഷണത്തിനും നിർമ്മാണത്തിനും കാലതാമസം വരുത്തില്ലെന്നും പ്രതിരോധ മന്ത്രാലയം ഉറപ്പു നൽകി. സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിലും കേന്ദ്രസർക്കാർ പിന്നോട്ടുപോകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
2020-21ലെ സേനാ വിഭാഗങ്ങളുടെ പ്രവർത്തന മികവിനേയും ലക്ഷ്യപൂർത്തീ കരണത്തേയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. സൈനികർക്ക് ഏറ്റവും മികച്ച ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നൽകും. ഏതു കാലാവസ്ഥയിലും ഏത് മേഖലയിലും പ്രവർത്തിക്കാനാകുന്ന സൈനിക വേഷവും നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത കാക്കാൻ അതിർത്തിയിലെ സൈനികരെ സർവ്വസജ്ജരാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. മറ്റ് സുരക്ഷാ വിഭാഗങ്ങളുമായുള്ള കരസേനയുടെ പങ്കാളിത്തം മികച്ച രീതിയിലാണ്. നുഴഞ്ഞുകയറ്റം തടയാനും ആഭ്യന്തര സുരക്ഷ ശക്തമാക്കാനും കരസേനയെ സമർത്ഥമായി ഉപയോഗിക്കാൻ മറ്റ് സുരക്ഷാവിഭാഗത്തിനാകുന്നുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ജമ്മുകശ്മീരിൽ കാണുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments