മുംബൈ : ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്.
സമീർ വാങ്കഡെ മുസ്ലീമാണെന്നും ജോലി സംവരണം ലഭിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് വ്യാജ രേഖ ചമച്ചതായും മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ആരോപണത്തിന് തെളിവായി വാങ്കഡെയുടേതെന്ന് പറയുന്ന ജനന സർട്ടിഫിക്കറ്റ് നവാബ് മാലിക് ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ സമീർ വാങ്കഡെയുടെ ആദ്യ വിവാഹഫോട്ടോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. വ്യത്യസ്ത സമുദായങ്ങളിൽ നിന്ന് വിവാഹിതരായ തന്റെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് മുസ്ലീം ആചാരമനുസരിച്ച് വിവാഹം നടത്തിയതെന്നും അല്ലാതെ താൻ മതം മാറിയിട്ടില്ലെന്നും വാങ്കഡെ വിശദീകരിച്ചിരുന്നു.
ഇതിന് പിന്നാലെ അഭിഭാഷകനായ ജയേഷ് വാനി വാങ്കഡെ വ്യാജ രേഖ ചമച്ചതിനെതിരെ പരാതി നൽകി. എൻസിബി വെബ്സൈറ്റ് പ്രകാരം അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെ എന്നാണ് രേഖയിൽ കാണിക്കുന്നത്.അതേസമയം വാങ്കഡെ സമർപ്പിച്ച രേഖകൾ സൂക്ഷമമായി പരിശോധിക്കുമെന്ന് എൻ.സി.എസ്.സി അംഗമായ സുഭാഷ് രാംനാഥ് പർധി വ്യക്തമാക്കി.
Comments