തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കേരള ജനതയ്‌ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം വ്യക്തമാക്കുന്നതിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായാണ് അടുത്തിടെ വിവിധ പോലീസ് സ്‌റ്റേഷനുകൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നും വ്യക്തമാകുന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും ഇന്ന് മയക്കുമരുന്ന് ഉപയോഗം ഉണ്ട്. രാഷ്‌ട്രീയം നിരോധിച്ച ക്യാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലാണെന്നും ഗോവിന്ദൻ നിയമസഭയിൽ വ്യക്തമാക്കി.
വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെയുള്ളവ കേരളത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ അന്വേഷണം നടത്തിവരികയാണ്. എക്‌സൈസിലും മറ്റു വകുപ്പുകളിലുമുള്ള ഏതാനും ഉദ്യോഗസ്ഥർ ഇത്തരം മാഫിയകളെ സഹായിക്കുന്നുണ്ട്. ഇവരെ ഒഴിവാക്കിയാണ് അന്വേഷണം.
മയക്കുമരുന്നിന് പുറമേ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിക്കുന്നുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്. ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഗോവിന്ദൻ അറിയിച്ചു.
Comments