കലിയുഗത്തിൽ മഹാവിഷ്ണു ഭൂമിയിൽ വസിക്കുന്ന വൈകുണ്ഠമായാണ് ഹിന്ദു തിരുവെഴുത്തുകളിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.. തിരുപ്പതി ബാലാജി അഥവാ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഹിന്ദു പുരാണങ്ങളുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. വിശ്വപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രം ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണുള്ളത്.
പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിൽ ഏഴ് കുന്നുകളുണ്ട്. ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണത്. ഇതിൽ അവസാനത്തേതായ വെങ്കടാദ്രിയിലാണ് തിരുപ്പതി ക്ഷേത്രം. അതിനാൽ സപ്തഗിരിയെന്നും ക്ഷേത്രം അറിയപ്പെടുന്നു. വെങ്കിടേശ്വരനായി കുടിക്കൊള്ളുന്ന വിഷ്ണു ഭഗവാൻ ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും ഇവിടെ അറിയപ്പെടുന്നു.
ക്ഷേത്രത്തിലെ വഴിപാടുകളുടെ പേരിലാണ് തിരുപ്പതി ഏറ്റവുമധികം പ്രശസ്തിയാർജിച്ചിട്ടുള്ളത്. തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ. ഞാനെന്ന ഭാവത്തെയും അഹന്തയെയും വെടിഞ്ഞ് ഭഗവാനിൽ അർപ്പിക്കുക എന്നതാണ് തിരുപ്പതിയിൽ തല മുണ്ഡനം ചെയ്യുന്നതിന് പിന്നിലെ വിശ്വാസം. കാണിക്കയർപ്പിക്കുന്നതിന് പിന്നിലാകട്ടെ നിരവധി കഥകളും നിലനിൽക്കുന്നുണ്ട്. ദിനവും പതിനായിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന ലോകപ്രശസ്ത തിരുപ്പതി ബാലാജി ക്ഷേത്രം ഭൂമിയിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ്. ഇപ്രകാരം ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമായി തിരുപ്പതി മാറിയതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. രസകരമായ ആ കഥയിങ്ങനെയാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കഥ തുടങ്ങുന്നത്. ഭഗവാൻ വിഷ്ണുവും പത്‌നി ലക്ഷ്മിദേവിയും വൈകുണ്ഡത്തിലിരിക്കവെ സന്ദർശനത്തിനായി ഭൃഗു മഹർഷിയെത്തി. ഇത് ശ്രദ്ധയിൽപ്പെടാതെ ഇരുവരും ഇരിക്കുന്നത് കണ്ട് മുനി കോപിഷ്ഠനായി. ആദിത്യമര്യാദ കാണിക്കാത്തതിന് ഭഗവാൻ വിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടിയാണ് മഹർഷി കോപം തീർത്തത്.
തൊട്ടുപിന്നാലെ ഭഗവാൻ മാപ്പ് പറഞ്ഞുവെങ്കിലും ലക്ഷ്മിദേവിക്ക് ഇത് സഹിക്കാനായില്ല. കോപിഷ്ഠയായ ദേവി ഭൂമിയിലെത്തി പത്മാവദിയായി പുനരവതരിച്ചു. ദേവീ വിരഹത്താൽ ഭഗവാൻ ശ്രീനിവാസനായി ഭൂമിയിൽ ജനിച്ചു. പത്മാവദിയെ വിവാഹം കഴിക്കാൻ ശ്രമിച്ചെങ്കിലും പരമദരിദ്രന് വിവാഹം ചെയ്ത് തരില്ലെന്ന് രാജാവ് അറിയിച്ചു. വലിയൊരു തുക സംഘടിപ്പിച്ച് നൽകിയാൽ മകളെ വിവാഹം കഴിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞതോടെ കുബേരനിൽ നിന്നും ശ്രീനിവാസൻ വൻ തുക കടമായി വാങ്ങി. ഈ തുക രാജാവിന് കൈമാറുകയും പദ്മാവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ കുബേരന് തിരികെ കൊടുക്കാനുള്ള തുക ഇപ്പോഴും ശ്രീനിവാസൻ നൽകി കഴിഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. കടം വീട്ടാതെ ശ്രീനിവാസന് വൈകുണ്ഡത്തിലെത്തി ഭഗവാൻ വിഷ്ണുവുമായി ലയിക്കാനാകില്ല. അതിനാൽ ഭഗവാൻ തിരുപ്പതിയിൽ തന്നെ കുടിക്കൊള്ളുന്നു. കടത്തിന്റെ പലിശതുകയാണ് ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്നതെന്നും കരുതുന്നു. അതിലേക്കാണ് ഭക്തർ സംഭാവന ചെയ്യുന്നതെന്നും തനിക്ക് കാണിക്ക നൽകുന്ന ഭക്തർക്ക് പകരമായി ഭഗവാൻ സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നുവെന്നുമാണ് വിശ്വാസം. ഈ ഐത്യഹ്യം വർഷങ്ങളായി ആവർത്തിക്കുന്നതിനാൽ ലോകത്തെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമായി തിരുപ്പതി തുടരുന്നു.
കൂടാതെ ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളും തിരുപ്പതിയിൽ നിലനിൽക്കുന്നുണ്ട്. അതിലൊന്നാണ് തിരുപ്പതിയിലെത്തുന്ന പൂജാദ്രവ്യങ്ങളുടെ ശ്രോതസ്സ്. ഭഗവാന് അർപ്പിക്കുന്ന പൂക്കൾ, നെയ്യ്, പാൽ, തൈര് എന്നിവ 22 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ നിന്നാണെത്തിക്കുന്നത്. എന്നാൽ ഈ ഗ്രാമം എവിടെയാണെന്നോ ഏതാണെന്നോ ക്ഷേത്രാധികാരികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതുപോലെ വിഗ്രത്തിന് പിന്നിലെ ചുമരിൽ നിന്നും കേൾക്കാനാകുന്ന തിരമാല ശബ്ദത്തിന്റെ കാരണവും മുന്നിലെ കെടാവിളക്കിന്റെ ഉത്ഭവവും അഞ്ജാതമാണ്. വിഗ്രഹത്തിന് പിന്നിലെ നനവിന്റെ കാരണവും ആർക്കുമറിയില്ല. ഇത് തുടച്ചുമാറ്റാൻ കോവിലിനുള്ളിൽ പ്രത്യേകം ആൾക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭഗവാൻ മഹാവിഷ്ണു വെങ്കിടേശ്വര ഭാവത്തിൽ കുടികൊള്ളുന്ന തിരുപ്പതി ക്ഷേത്രം തിരുമല കുന്നുകളുടെ പ്രകൃതി ഭംഗിയാലും സമ്പുഷ്ടമാണ്. സ്വയംഭൂവായ ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രഭാഗത്തെ ആനന്ദ നിലയം എന്നാണ് പറയുന്നത്. പ്രതിദിനം അരലക്ഷത്തോളം ഭക്തരാണ് തിരുപ്പതിയിലെത്തുന്നത്. വിശേഷദിനങ്ങളിൽ ഇത് മൂന്ന് മടങ്ങായി വർദ്ധിക്കാറുമുണ്ട്. ജാതിമതഭേദമന്യേ ഏവരുമെത്തുന്ന തിരുപ്പതിയിൽ ലഡ്ഡു പ്രധാന പ്രസാദങ്ങളിലൊന്നാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി 9 ദിവസം നീണ്ടുനിൽക്കുന്ന ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്.
Comments