തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്കാണ് ഇന്ന് തുടരുന്നത്. സിഐടിയുവും ബിഎംഎസും 24 മണിക്കൂർ പണിമുടക്ക് അവസാനിപ്പിച്ചിരുന്നു.
സമരം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ പൂർണമായും തള്ളിയാണ് ടിഡിഎഫിന്റെ ഇന്നത്തെ പണിമുടക്ക്. സമരം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. വിവധ സംഘടനകളുടെ സമരത്തെ തുടർന്ന് വെള്ളിയാഴ്ച കെഎസ്ആർടിസി സർവീസ് പൂർണമായി തടസപ്പെട്ടിരുന്നു. അതിനാൽ ഇന്ന് പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ പുനഃരാരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
വെള്ളിയാഴ്ച എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിയതോടെ വരുമാനത്തിൽ വലിയ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. ഇത് മറികടക്കാനാണ് ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി സർവീസുകൾ നടത്താനുള്ള നീക്കം. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആർസി ഉത്തരവിറക്കി. യാത്രക്ക് കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന മേഖലകൾ സമരത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഏറെ വലഞ്ഞിരുന്നു.
2016ൽ കാലാവധി പൂർത്തിയായ ശമ്പള പരിഷ്‌കരണ കരാർ പുതുക്കാതെയുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നുമാണ് വിഷയത്തിൽ സംസ്ഥാനത്തെ ഗതാഗാതമന്ത്രി പ്രതികരിച്ചത്.
Comments