മുംബൈ: നൂറ് കോടിയുടെ കോഴ ആരോപണക്കേസിൽ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേയ്‌ക്കാണ് നീട്ടിയത്. സാമ്പത്തിക ക്രമക്കേടിൽ ഈ മാസം രണ്ടാം തീയതി അറസ്റ്റ് ചെയ്യപ്പെട്ട അനിൽ ദേശ്മുഖിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്യുന്നത്.
മുംബൈ പോലീസ് കമ്മീഷണറായിരുന്ന പരംബീർ സിംഗിന്റെ പരാതിയിലാണ് അനിൽ ദേശ്മുഖിനെതിരേ അന്വേഷണം നടക്കുന്നത്. ബാറുടമകളിൽ നിന്ന് 100 രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിൻ വാസെയോട് നിർദ്ദേശിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ ശരിവെയ്‌ക്കുന്ന തരത്തിലുള്ള തെളിവുകൾ പുറത്ത് വന്നിരുന്നു. ബാറുടമകളിൽ നിന്ന് വാങ്ങിയ നാല് കോടി ഷെൽ കമ്പനികളിലൂടെ അനിൽ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നിരുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ദേശ്മുഖ് ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്നാണ് ദേശ്മുഖിന് അന്വേഷണത്തോട് സഹകരിക്കേണ്ടി വന്നത്. അതേസമയം ദേശ്മുഖ് ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്താൻ മുംബൈ ഹൈക്കോടതി സിബിഐയ്‌ക്ക് നിർദ്ദേശം നൽകുകയായിരുന്നു. പിന്നാലെയാണ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജി വെച്ചത്. ഏപ്രിൽ 21ന് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സാമ്പത്തിക തിരിമറിക്ക് എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചിരുന്നു.
Comments