അഹമ്മദാബാദ് : ഏറ്റുമുട്ടലിൽ കൊടുംകുറ്റവാളിയേയും മകനെയും വധിച്ച് ഗുജറാത്ത് പോലീസ്. 60 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഹനീഫ് ഖാൻ, മകൻ മദിൻ ഖാൻ എന്നിവരെയാണ് വധിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ.
ഗുജറാത്ത് ഭീകരവാദ, സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ഒരാഴ്ചയായി ഹനീഫ് ഖാനെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. കേസ് എടുത്തതിന് ശേഷം ഒളിവിൽ പോയ ഇയാൾ സുരേന്ദ്രനഗർ ജില്ലയിലെ ഗേദിയ ഗ്രാമത്തിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.
കീഴടങ്ങാൻ ആവശ്യപ്പെട്ട പോലീസുകാർക്കെതിരെ ഹനീഫയും മകനും ചേർന്ന് വെടിയുതിർത്തു. ഇതോടെ സ്വയരക്ഷയ്ക്കായി പോലീസും പ്രത്യാക്രമണം നടത്തുകയായിരുന്നു. സുരേന്ദ്രനഗർ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഹനീഫിനെ പിടികൂടാൻ എത്തിയത്.
തട്പത്രി എന്ന ക്രിമിനൽ സംഘത്തിലെ അംഗമാണ് ഹനീഫ എന്ന് പോലീസ് പറഞ്ഞു. കവർച്ചയ്ക്കും, വധശ്രമത്തിനും ഇയാൾക്കെതിരെ 60 ഓളം കേസുകളും, 86 എഫ്ഐആറുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. പോലീസുകാർക്ക് വലിയ തലവേദന സൃഷ്ടിച്ച കുറ്റവാളിയാണ് കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
Comments