2014ൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെന്നത്. അധികാരത്തിലെത്തി രണ്ടര വർഷത്തിനിടെ സുപ്രധാനമായ ആ പ്രഖ്യാപനവും വന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവായി. പകരം അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കി. കള്ളപ്പണ, ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വലിയ തിരിച്ചടിയായിരുന്നു ഈ നീക്കം.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച് ഭീകരവാദ സംഘടനകളുടെ സാമ്പത്തിക ശ്രോതസ്സിന് കടിഞ്ഞാണിടാനായെന്നത് നോട്ട് നിരോധനത്തിലൂടെ സ്വായത്തമാക്കിയ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഭീകരതയേയും കുഴൽപ്പണ ഇടപാടുകളേയും റിയൽ എസ്റ്റേറ്റ് മാഫിയകളേയും ലക്ഷ്യമിട്ടായിരുന്നു നോട്ട് അസാധുവാക്കൽ. അത് കൃത്യമായി നടപ്പിലാവുകയും ചെയ്തു. ഡിജിറ്റൽ ഇടപാടുകളിലും നികുതിദായകരുടെ എണ്ണത്തിലും വൻ പുരോഗതി ഉണ്ടായി. നോട്ടു അസാധുവാക്കലിന്റെ അടുത്ത വർഷം നികുതി ഇനത്തിൽ മാത്രം ലഭിച്ചത് ആറായിരം കോടി രൂപയാണ്. എട്ട് ലക്ഷം പേരാണ് കള്ളപ്പണം സ്വയം പ്രഖ്യാപിച്ച് പിഴയൊടുക്കാനുള്ള അവസരം വിനിയോഗിച്ചത്. 70 ശതമാനം നികുതി ഈടാക്കി തിരിച്ചെടുത്ത നോട്ടുകളിലൂടെ നികുതി വരുമാനവും വർദ്ധിച്ചു. വഴിയോര കച്ചവടക്കാർ പോലും ബാങ്ക് അക്കൗണ്ട് വഴി ക്യാഷ് ലെസ് ട്രാൻസാക്ഷൻസ് നടത്തുന്ന ഡിജിറ്റൽ ഇന്ത്യയായി രാജ്യം മാറി. വിസ്മയിപ്പിക്കുന്ന വർധനവാണ് നോട്ട് നിരോധനത്തിന് ശേഷം യുപിഐ ഇടപാടുകളിൽ രാജ്യം രേഖപ്പെടുത്തിയിട്ടുള്ളത്. 2021 ഓക്ടോബർ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ യുപിഐ ഇടപാടുകൾ നൂറ് ബില്യൺ ഡോളറായി വർദ്ധിച്ചു. നോട്ട് അസാധുവാക്കലിന് ശേഷം മാത്രമാണ് യുപിഐ രാജ്യത്ത് അവതരിപ്പിച്ചത്. 2016ൽ 0.29 ദശലക്ഷം ഇടപാടുകളിൽ നിന്നും 4.2 ബില്യൺ ഇടപാടുകളിലേക്ക് ഇന്ത്യ കുതിച്ചുയർന്നു. ദ്രുതഗതിയിൽ ഞെട്ടിപ്പിക്കുന്ന വളർച്ച രേഖപ്പെടുത്താൻ രാജ്യത്തിന് കഴിഞ്ഞു. ഇതിനിടെ വെല്ലുവിളിയായെത്തിയ കൊറോണ മഹാമാരിക്കിടയിൽ പണമിടപാടുകൾ എളുപ്പമാക്കാൻ യുപിഐ ഇടപാടുകൾ വഹിച്ച പങ്ക് വിസ്മരിക്കാനാവുന്നതല്ല.
ഇടതുപക്ഷ തീവ്രവാദ ആക്രമണങ്ങൾ 20 ശതമാനത്തിലധികം കുറഞ്ഞു. 7.62 ലക്ഷം വ്യാജനോട്ടുകൾ കണ്ടെത്തി. നോട്ട് നിരോധനം ഭീകരപ്രവർത്തനത്തിനുളള പണത്തിന്റെ ലഭ്യതയെ ഇല്ലാതെയാക്കി. സാമ്പത്തികരംഗത്തെ സുതാര്യത വർദ്ധിച്ചു. രാജ്യത്തെ മൂലധന നിക്ഷേപം കൂടുകയും ഒരുവർഷത്തിനിടെ ബാങ്കുകളിലേക്കും മ്യൂച്ചൽ ഫണ്ടുകളിലേക്കും അധികം പണം എത്തുകയും ചെയ്തു. കാർഷിക മേഖലയിലടക്കം മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമാണ് സംഭവിച്ചത്.
നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിലെത്തിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തി. സംശയകരമായ രീതിയിൽ ആരംഭിച്ചിരുന്ന 18 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് നോട്ട് നിരോധനത്തിലൂടെ കണ്ടെത്താൻ സാധിച്ചത്. സംശയകരമായി പ്രവർത്തിച്ചിരുന്ന 4,73,003 ഇടപാടുകൾ കണ്ടെത്താൻ സാധിച്ചു. നികുതി വെട്ടിച്ച് ശേഖരിച്ചിരുന്ന 29,213 കോടി രൂപ വെളിപ്പെടുത്തി. 16,000 കോടി രൂപയുടെ കള്ളപ്പണം ഉപയോഗ ശൂന്യമായി. നാണയ വിനിമയത്തിൽ 21 ശതമാനം കുറവ് ഉണ്ടായി. നികുതി അടയ്‌ക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് നോട്ട് നിരോധനത്തിലൂടെ ഉണ്ടായത്. 56 ലക്ഷമാളുകൾ പുതുതായി നികുതി അടച്ചു തുടങ്ങിയെന്നാണ് കണക്ക്. അനധികൃതമായി പ്രവർത്തിച്ചിരുന്ന 3 ലക്ഷം കമ്പനികളെ നോട്ട് നിരോധനം മൂലം കണ്ടെത്താനായി. കളളപ്പണമിടപാട് നടത്തിയിരുന്ന 2 ലക്ഷത്തിൽ പരം വ്യാജ അക്കൗണ്ടുകളാണ് കടലാസ് കമ്പനികളുടെ പേരിൽ കണ്ടെത്തിയത്. 2.24 ലക്ഷം കടലാസ് കമ്പനികൾ നിർത്തലാക്കി. മിക്ക കടലാസ് കമ്പനികൾക്കും നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ വീതമുണ്ടായിരുന്നു. വിപണിയിൽ 800 കോടിയിലേറെ മൂല്യമുള്ള 400ലേറെ ബിനാമി സ്വത്ത് ഇടപാടുകൾ കണ്ടെത്താനായി. ബാങ്കുകളിലെ നിക്ഷേപങ്ങൾ മൂന്ന് ലക്ഷം കോടിയായി വർദ്ധിച്ചു.
നോട്ടു നിരോധനത്തിനു ശേഷം ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയെന്ന് പ്രതിപക്ഷം പറയുമ്പോഴും കണക്കുകൾ അതിനെതിരാണ്. വിദേശ നാണ്യശേഖരത്തിൽ റെക്കോഡ് വർദ്ധനവാണുണ്ടായത്. കൊറോണ ബാധിച്ചിട്ടും ജിഡിപി വളർച്ച കുതിപ്പിലേക്ക് തിരികെയെത്തി. സെൻസെക്സും നിഫ്റ്റിയും ഉയർന്ന് തന്നെ നിൽക്കുന്നു. പണപ്പെരുപ്പത്തെ പിടിച്ചു നിർത്താനും വിലക്കയറ്റം നിയന്ത്രിക്കാനും രാജ്യത്തിനു കഴിയുന്നുണ്ട്. 85 ശതമാനത്തിലധികം ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായതും വലിയ നേട്ടമായി. സ്വിസ്ബാങ്കുകളിൽ കുന്നുകൂട്ടിയിരുന്ന കള്ളപ്പണത്തിന്റെ വിവരങ്ങൾ ഇതിനിടെ ബാങ്കുകൾ ഇന്ത്യയ്‌ക്ക് കൈമാറുകയും ചെയ്തു.
ചുരുക്കത്തിൽ കള്ളപ്പണത്തിനും കണക്കില്ലാത്ത പണത്തിനുമെതിരേയുള്ള സർജിക്കൽ സ്ട്രൈക്കായിരുന്നു നോട്ടു നിരോധനം. രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്തുവെച്ചതിൽ ഈ തീരുമാനം നിർണായക പങ്കാണ് വഹിച്ചത്. നോട്ട് നിരോധനം പരാജയമാണെന്നും അമ്പേ പാളിയെന്നുമുള്ള ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുമ്പോഴും അത് തെളിയിക്കുന്നതിനായി അടിസ്ഥാനപരമായ രേഖകളൊന്നും തന്നെയില്ല. എന്നാൽ നോട്ടു നിരോധനം വിജയമാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ നിരവധിയാണുതാനും . ഇന്ത്യൻ സാമ്പത്തിക രംഗം കരുത്തോടെ മുന്നോട്ട് കുതിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ തെളിവ്..
Comments