കോട്ടയം : സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യം ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബസ് സംഘടനകൾ സമരം പിൻവലിച്ചത്. മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പ്രതിഷേധത്തിനൊരുങ്ങിയത്. എന്നാൽ ഈ മാസം 18 ന് മുൻപ് ബസ് ഉടമകളുടെ പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് സമരത്തിൽ നിന്നും പിന്മാറാൻ സംഘടനകൾ തീരുമാനിച്ചത്.
സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി വർദ്ധിപ്പിക്കുക എന്നതും ഇവരുടെ ആവശ്യമാണ്. കൊറോണ കാലം കഴിയുന്നതുവരെ ബസുകളുടെ വാഹന നികുതി കുയ്ക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച സ്വകാര്യ ബസ് സർവ്വീസുകൾ ജൂൺ മുതലാണ് പുനരാരംഭിച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും 60 ശതമാനം ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനിടെ ഇന്ധന വിലയുടെ നികുതി കുറയ്ക്കാത്ത സർക്കാർ തീരുമാനം ബസുടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Comments